Thursday, January 28, 2010

കോണ്ഗ്രസിന്‍റെ വാശിയും മുരളീധരന്‍റെ കാത്തിരിപ്പും

കെ.പി. സി. സി. എക്സികുട്ടീവ് യോഗത്തില്‍ കോണ്ഗ്രസിന്‍റെ പടിപ്പുര വാതില്‍ വീണ്ടും  മുരളിക്ക് മുമ്പില്‍  കൊട്ടിയടക്കാന്‍ തീരുമാനമായി. ക്ഷമയുടെ അവസാനത്തെ നെല്ലിപ്പടിയില്‍ ചമ്രം പടിഞ്ഞിരുന്നു മുരളീധരന്‍ പറയുന്നു. "സസ്പെന്‍ഷന്‍ കാലാവധി തീരുംവരെ ഞാന്‍ കാത്തിരിക്കും".   അതിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകാന്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും സാധിക്കില്ല എന്നായിരിക്കാം മുരളിയുടെ വിശ്വാസം. ശത്രു ആരെന്നോ മിത്രമാരെന്നോ തിരിച്ചറിയാത്ത മുരളി എന്നും രാഷ്ട്രീയക്കളിയിലെ ഉന്നം നോക്കി ഗോളടിക്കാന്‍ അറിയാത്ത കളിക്കാരനാണ്.  അത് കൊണ്ട് തന്നെ ഏറെക്കാലമായി ഗാലറിയില്‍ ഇരുന്നു ഇങ്ങിനെ കമെന്റ് അടിച്ചു കൊണ്ടിരിക്കുന്നു.

ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായി മുരളീധരന്‍ അറിയപ്പെടുന്നതിനു മുമ്പാണ് കോഴിക്കോട് അസംബ്ലി സീറ്റില്‍ മത്സരിക്കാന്‍ ഈ നക്ഷത്രം ഭൂമിയില്‍ വീണത്‌.  അന്ന് കോണ്ഗ്രസ്സിലെ തല മൂത്തതും, നരച്ചതുമായ ഇംപാലയും അമ്പാസഡറുമൊക്കെ സൈഡ് സിഗ്നല്‍ ഇട്ടതു മുരളിയുടെ ബെന്‍സിന്‍റെ പിന്‍സീറ്റില്‍ കരുണാകരന്‍ എന്ന രാഷ്ട്രീയ ചാണക്യന്‍ ഇരുന്നത് കൊണ്ടാണ്. എന്ന് വെച്ചാല്‍ മുരളീധരന്‍ നെഞ്ച് വിരിച്ചല്ല പകരം അച്ഛന്‍റെ കൈവിരല്‍ പിടിച്ചാണ് രാഷ്ട്രീയത്തില്‍ വന്നതും എംഎല്‍എ ആയതും.  .

കോഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസ്സുകാര്‍ വോട്ടു ചെയ്തത് മുരളിക്കല്ല,  പകരം കരുണാകരന്‍റെ മകന് വേണ്ടിയാണ്.  സ്വന്തമായൊരു അടിത്തറയില്ലാതെ കരുണാകരന്‍റെ പൊളിറ്റിക്കല്‍ ഇമേജിന്‍റെ പുറത്തു നിന്നാണ് മുരളിയുടെ രാഷ്ട്രീയ ഗോപുരം ഉയര്‍ന്നത്.   രാഷ്ട്രീയക്കാരന്‍റെ മക്കള്‍ രാഷ്ട്രീയക്കാര്‍ ആകാന്‍ പാടില്ല എന്നൊന്നും പറയാനാവില്ല.   എന്നാല്‍ മക്കള്‍ക്ക്‌ രാഷ്ട്രീയ വിദ്യാഭ്യാസം ഒന്നാം ക്ലാസ് മുതല്‍ നല്‍കാതെ നേരെ പത്താം ക്ലാസ് പരീക്ഷാ ഹാളില്‍ കൊണ്ട് പോയി ഇരുത്തി ജയിപ്പിച്ചെടുത്താല്‍ തുടര്‍പരീക്ഷകളുടെ രാഷ്ട്രീയ സുനാമികളില്‍ പിടിച്ചു നില്‍ക്കാനുള്ള തന്ത്രങ്ങള്‍  അറിയാതെ ഇങ്ങിനെ കട പുഴകിപ്പോകും എന്നതാണ് മുരളീധരന്‍ നല്‍കുന്ന പാഠം.

കെ.പി.സി.സി പ്രസിടണ്ടായപ്പോള്‍ മുരളിയില്‍ ഒരു ഇരുത്തംവന്ന രാഷ്ട്രീയക്കാരന്‍ ഉണ്ടെന്നു കരുതിയവരാണ് കോണ്ഗ്രസുകാരും അല്ലാത്തവരും.  എന്നാല്‍ ആ ധാരണ നിലനിര്‍ത്താന്‍ മുരളിക്കായില്ല.   പ്രസിടണ്ട് സ്ഥാനത്തിരുന്നു കോണ്ഗ്രസിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പ് കളികളും ഒതുക്കി പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കേണ്ടതിനു പകരം മുരളീധരന്‍ പലപ്പോഴും അച്ഛന്‍റെ ജുബ്ബക്ക് പിന്നില്‍ പതുങ്ങുന്നതും ഒതുങ്ങുന്നതുമാണ് കണ്ടത്.    ഈ ആത്മ വിശ്വാസമില്ലയ്മ മുരളിയെ വീണ്ടും എത്തിച്ചത് കരുണാകരന്‍റെ ഗ്രൂപ്പ്‌ കളരിയില്‍ മൂര്‍ച്ചപോയ കത്തി കൊണ്ട് പല്ല് തോണ്ടി ഇരിക്കുന്ന ചേകവന്മാരുടെ   ജയ് വിളികളിലേക്കാണ്.

രാഷ്ട്രീയത്തില്‍ അച്ഛന് അപ്പുറം മുന്നോട്ട് പോകാത്ത മുരളീധരന്‍ പ്രസിടന്ടു സ്ഥാനം വെടിഞ്ഞു മന്ത്രിയാകാന്‍ അച്ഛന്‍ പറഞ്ഞപ്പോള്‍ രണ്ടാമതൊന്നു ആലോചിച്ചില്ല.  അച്ഛന്‍റെ മകനായി മത്സരിക്കാന്‍ തുനിഞ്ഞിറങ്ങുമ്പോള്‍ കരുണാകരന്‍റെ രാഷ്ട്രീയ ശക്തി ക്ഷയിചെന്നും തിരഞ്ഞെടുപ്പില്‍ നേരിടേണ്ടത് ജനങ്ങളെയാണെന്നും ഓര്‍ക്കാനുള്ള ഇച്ചാശക്തി മുരളിക്കില്ലാതെ പോയി.  പിന്നീടുള്ള വീഴ്ചകളിലൊക്കെ ഇതാവര്‍ത്തിക്കപ്പെട്ടു.

കെ.പി.സി.സി എക്സികുട്ടീവ് യോഗ തീരുമാനം അറിഞ്ഞപ്പോള്‍ മുരളി പറഞ്ഞത് "സസ്പെന്‍ഷന്‍ കാലാവധി തീരും വരെ ഞാന്‍ കാത്തിരിക്കും" എന്നാണു.   കോണ്ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിനു കരുണാകരന്‍റെ കത്തുമായി കൊണ്ഗ്രസുകാരുടെ ദയയും പ്രദീക്ഷിച്ചു ഹൈക്കമാന്റിന്‍റെയും കെ.പി.സി.സി യുടെയും പടിപ്പുരക്കല്‍ കാത്തു നില്‍ക്കുകയാണ് ഇപ്പോഴും ഈ മുന്‍ കെ.പി.സി.സി പ്രസിടണ്ട്.  എന്തിനു?  ആര്‍ക്കു വേണ്ടി ?.   ജനങ്ങളെ സേവിക്കാനോ ?. 

ആദ്യ അങ്കം ഒഴിച്ച് പിന്നീട് അച്ഛന്‍റെ കൂടെയും അല്ലാതെയും തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴൊക്കെ മുരളീധരനെ ജനം കയ്യൊഴിഞ്ഞു. അത് എന്ത് കൊണ്ടാണെന്ന് പഠിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല.  പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും തിരഞ്ഞെടുപ്പില്‍ (ചില ട്രെന്റുകളുടെ ആനുകൂല്യത്തിലാണെങ്കിലും) വിജയക്കൊടി പാറിക്കാന്‍ അബ്ദുള്ളക്കുട്ടിയെപ്പോലുള്ള, കെ.ട്ടി. ജലീലീനെപ്പോലുള്ളവര്‍ക്ക് സാധിച്ചത് ഇവര്‍ കുടുംബ രാഷ്ട്രീയത്തിന്‍റെ വെറും ഉല്‍പന്നങ്ങളല്ലാത്തത് കൊണ്ടും ഇവര്‍ക്ക് രാഷ്ട്രീയത്തില്‍ സ്വന്തമായ തിരിച്ചറിയല്‍ കാര്‍ഡും ഉറച്ച തീരുമാനങ്ങളും ഉള്ളത് കൊണ്ടാണ്.

കൊണ്ഗ്രസ്സില്‍നിന്ന് വര്‍ഷങ്ങളായി പുറത്തു നിന്നിട്ടും ജനങ്ങള്‍ക്കിടയില്‍ ഒരു നട്ടെല്ലുള്ള രാഷ്ട്രീയക്കാരനാവാന്‍   മുരളിക്ക് സാധിച്ചില്ല എന്ന പരാജയസമ്മതമാണ് ഇപ്പോഴത്തെ ഈ കാലു പിടുത്തം. തനിക്കു പിന്നില്‍ ഒരു ചെറു സമൂഹത്തെയെങ്കിലും അണി നിരത്തി കോണ്ഗ്രസിനോട് വില പേശാന്‍ കഴിയാത്ത മുരളി എന്തിനു കോണ്ഗ്രസ് വിട്ടു പുറത്തു പോയി. അച്ഛന്‍ മാത്രമാണ് തന്‍റെ രാഷ്ട്രീയം എന്നതല്ലേ അതിനര്‍ത്ഥം?. നാളെ സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞു കൊണ്ഗ്രസില്‍ തിരിച്ചെത്തിയാലും കോണ്ഗ്രസാപ്പീസില്‍ പത്രം വായിച്ചിരിക്കാനല്ലോ മുരളീധരന്‍ ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ജയിക്കാനുമാണ്. അവിടെ അവസാന വിധി കര്‍ത്താക്കള്‍ ജനങ്ങളാണ്. അതും കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍. അതോര്‍മ്മിച്ചാല്‍ നന്ന്.

സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ ആമ്പിയര്‍ വെച്ച് രാഹുല്‍ ഗാന്ധിക്ക് മന്ത്രിയാകുക ഒട്ടും പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നിട്ടും അവര്‍ അതിനു ശ്രമിച്ചില്ല എന്നത് അവര്‍ക്ക് പൊതു ജനത്തിന്‍റെ രാഷ്ട്രീയ മനശാസ്ത്രം അറിയാവുന്നത് കൊണ്ട് മാത്രമല്ല,   നാളെ സോണിയയുടെയോ ഗാന്ധി കുടുംബത്തിന്‍റെയോ മേല്‍വിലാസത്തില്‍ അല്ലാതെയും രാഹുലിന് രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയണം എന്നുള്ളത് കൊണ്ടാണ്.  അതിനു  എടുത്തു ചാട്ടമല്ല വിവേക പൂര്‍ണമായ നീക്കമാണ് ഗുണം ചെയ്യുക എന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു.  നാളത്തെ മന്ത്രിയോ പ്രധാന മന്ത്രിയോ ആകേണ്ട രാഹുല്‍ ഇന്ന് എംപി സ്ഥാനത്തിരുന്നു കാര്യങ്ങള്‍ പഠിക്കട്ടെ എന്ന് അവര്‍ തീരുമാനിച്ചുവെങ്കില്‍   അതാണ്‌ ബുദ്ധിപരമായ രാഷ്ട്രീയം.

കേരള ജനതയുടെ രാഷ്ട്രീയ മനശാസ്ത്രം ഇപ്പോഴും കരുണാകരന്‍ പഠിച്ചിട്ടില്ല എന്നതാണ് പത്മജയുടെ രാഷ്ട്രീയ പ്രവേശനത്തിലൂടെ മനസ്സിലാകുന്നത്‌.  "മക്കള്‍ രാഷ്ട്രീയത്തിന്‍റെ"  വിളനിലമല്ല കേരളം.  പാരമ്പര്യമല്ല  മറിച്ചു കഴിവാണ്  മാനദണ്ഡം.  പാര്‍ട്ടി മെമ്പര്‍ഷിപ്പിനെക്കാള്‍ പ്രധാനമാണ് ജനങ്ങള്‍ക്കിടയിലെ അംഗീകാരം.  അത് നേടാന്‍ കഴിയാതെ പോയതല്ലേ ഇന്നും മുരളീധരന്‍റെ കോണ്ഗ്രസ് പ്രവേശനത്തിന് തടസ്സം.

10 comments:

  1. "മക്കള്‍ രാഷ്ട്രീയത്തിന്‍റെ" വിളനിലമല്ല കേരളം. പാരംബര്യമല്ല മറിച്ചു കഴിവാണ് മാനദണ്ഡം. പാര്‍ട്ടി മെമ്പര്‍ഷിപ്പിനെക്കാള്‍ പ്രധാനമാണ് ജനങ്ങള്‍ക്കിടയിലെ അംഗീകാരം. അത് നേടാന്‍ കഴിയാതെ പോയതല്ലേ ഇന്നും മുരളീധരന്‍റെ കോണ്ഗ്രസ് പ്രവേശനത്തിന് തടസ്സം.

    ReplyDelete
  2. കേരള രാഷ്ട്രീയത്തില്‍ മുരളിക്ക് ഇടം കൊടുത്താല്‍ വീണ്ടും 2006 കല്‍ ആവര്‍ത്തിക്കാം എന്നതല്ലാതെ എന്ത് ഗുണം .മുരളി ആരെയും എന്തും പറയുന്ന നിലവാരത്തിലേക്ക് തരാം താണ നേതാവാണ്‌ .തിരിച്ചെടുത്താല്‍ കോണ്‍ഗ്രസ്‌ പാര്‍ടി നാല് കഷ്ണം..... മൂന്നു തരം .

    ReplyDelete
  3. നല്ല പോസ്റ്റ്‌...വ്യക്തമായി പറഞ്ഞിരിക്കുന്നു...

    കരുണാകരന്റെ മകന്‍ ആയതു കൊണ്ട് മുരളിക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ യോഗ്യത ഇല്ല എന്നാരും പറയില്ല.
    പക്ഷെ അത് മാത്രം യോഗ്യത ആയതാണ് പ്രശ്നം.പിന്നെ എല്ലില്ലാതെ വായില്‍ കിടക്കുന്ന നാക്കിട്ടടിക്കുന്നത് ആരെ പറ്റിക്കാന്‍ വേണ്ടി ആണെന്ന് മനസിലാവുന്നില്ല..
    ഇന്നും മുരളിക്ക് വേണ്ടി വാദിക്കാന്‍ ബ്ലോഗില്‍ പലരും ഉണ്ടല്ലോ എന്ന് കാണുംപ്പോള്‍ ലജ്ജ തോന്നുന്നു...
    മുരളി പറഞ്ഞതും ചെയ്തതും ഒക്കെ കണ്ടു കൊണ്ടിരിക്കുന്ന പൊതു ജനം ഈ വിദ്വാനെ ഇനിയും സഹിക്കണം എന്നാണ് പലരുടെയും അഭിപ്രായം.

    ReplyDelete
  4. കരുണാകരന്‍ അവിടുള്ളോടത്തോളം കാലം എങ്ങിനേയും മുരളി കേരിപ്പറ്റും, കേറ്റും.
    പക്ഷേ അച്ഛന്റെ കാലം കഴിഞ്ഞാല്‍..?!

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ചില കാണ്‍ഗ്രസ്സുകാരുടെ വിറളിയും
    മുരളി കുഴിച്ച കുഴിയും
    ഹല്ലാതെന്തു പറയാന്‍
    എയ്‌..

    ReplyDelete
  7. ഒരാള്‍ക്കൂട്ട പാര്‍ട്ടിയില്‍ മുരളി ഒരധികപ്പറ്റല്ല. ഇന്ന് മുരളിയെ എതിര്‍ക്കുന്നവര്‍ ധാര്‍മ്മിക കാരണങ്ങളാലല്ല എതിര്‍ക്കുന്നത്. പങ്കു വയ്ക്കലിന്റെ രാഷ്ട്രീയം മാത്രമാണത്. അപ്പക്കഷണം പങ്കുവയ്ക്കാനുള്ള മടി. ഇതൊന്നും ജനസേവനത്തിനല്ലല്ലോ. സ്വന്തം ബിസിനസ്സ് തല്പര്യങ്ങളുടെ സംരക്ഷണം മാത്രമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം - പാര്‍ട്ടി ഏതായാലും. കേരളത്തിലെ വന്‍‌കിട ബിസിനസ്സുകാരിലൊരാളായ കെ. മുരളീധരന് പാര്‍ട്ടി-ഭരണ സ്ഥാനങ്ങള്‍ അത്യാവശ്യമാണ്. താന്‍ മരിക്കുമ്മുന്‍പ് കയറ്റിയില്ലെങ്കില്‍ മകനു രക്ഷയില്ലെന്നു കരുണാകരന് അറിയാം. (അണികളെ ആവേശഭരിതരാക്കുന്ന അധരവ്യായാമം മുരളീധരനോളം മറ്റാര്‍ക്കറിയാം ഇന്നത്തെ കോണ്‍ഗ്രസ്സില്‍?)മുരളിയ്ക്കു വേണ്ടി വാദിക്കാന്‍ ഇനിയും ആളുണ്ടാകും. പണവും ബിസിനസ്സുമാണ് വലുത്; ജനവും രാജ്യവുമല്ല.

    ReplyDelete
  8. @-Noushad Vadakkel
    @-ജോണ്‍ ചാക്കോ, പൂങ്കാവ്
    @-തെച്ചിക്കോടന്‍
    @-M.T Manaf
    @-വെഞ്ഞാറന്‍

    ഈ വരവിനും അഭിപ്രായങ്ങള്‍ക്കും നന്ദി. വീണ്ടും വരുമല്ലോ

    ReplyDelete
  9. വിവരമോ വിവേകമോ ഇല്ലാത്തൊരു മനുഷ്യന്‍-മുരളി. കേരളത്തിന്റെ ഓരോ നിര്‍ഭാഗ്യങ്ങള്‍

    ReplyDelete
  10. എനിക്ക് ഈ കൊപ്രായത്തിൽ ഒന്നും താല്പര്യമില്ല ..എല്ലാരും രാഷ്ട്രീയ മുനാഫിഖുകൾ ആണ്

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..