Saturday, September 25, 2010

എനിക്കൊരു രക്ഷാകവചം തരൂ.




അയോധ്യ വിധിപറയല്‍  മാറ്റി വെച്ചു. ഒരു കലാപത്തെ കോടതിയും ഭയക്കുന്നുവോ. ഈ പശ്ചാത്തലത്തില്‍ എന്റെ ആശങ്കകളാണ് ഈ പോസ്റ്റില്‍ ഞാന്‍ പങ്കു വെക്കുന്നത്. 



പടിഞ്ഞാറന്‍ കാറ്റിനു മരണത്തിന്‍റെ മണം.
ശവക്കൂനകള്‍ക്കുമേല്‍ സാമ്രാജ്യം പണിതവര്‍
ഹിറ്റ്ലര്‍ ,മുസ്സോളിനി ,സ്റ്റാലിന്‍
ഇദിഅമീന്‍, ബുഷ്‌, സദ്ധാം 
മെലോസവിച്, ഷാരോണ്‍

ചരിത്ര ഭൂമിയിലെ ചോരപ്പുഴകള്‍
ഹിരോഷിമ ,നാഗസാക്കി
ജര്‍മനി, കൊസാവോ,
ഇറാക്ക്, പലസ്തീന്‍,
അഫ്ഘാനിസ്ഥാന്‍.

ലിറ്റില്‍ബോയ് മരണ താണ്ഡവമാടിയപ്പോള്‍ ആല്‍ബര്‍ട്ട്  ഐന്‍സ്റ്റീന്‍ പൊട്ടിക്കരഞ്ഞു.
പരീക്ഷണം  ആവര്‍ത്തിച്ചപ്പോള്‍  ബുദ്ധന്‍ "ചിരിച്ചു" ?.
ചരിത്രത്തിന്‍റെ വിരോധാഭാസം.
കൂട്ടക്കൊലകളും വര്‍ഗ്ഗീയ കലാപങ്ങളും.
ശിഥിലമായ അയല്‍ രാജ്യങ്ങള്‍

ജാലക പഴുതിലൂടെ വീശിയ കാറ്റില്‍ വീണ്ടും  അശാന്തിയുടെ പൊടിപടലങ്ങള്‍.
ചരിത്രം ചരിത്രത്തിനു വേണ്ടി മാത്രമായി കാണുന്ന വിഡ്ഢികളുടെ-
ബോധമണ്ഡലത്തില്‍ പിന്നെയും  ശത്രുസംഹാര താണ്ഡവം.
അവരുടെ ആയുധപ്പുരകളില്‍  നരബലി പീഠങ്ങള്‍

തീവണ്ടിക്കുള്ളിലെ കരിഞ്ഞ മനുഷ്യമാംസത്തിന്‍റെ രൂക്ഷഗന്ധം.
ചുട്ടെരിച്ച പാതിരിയുടെയും മക്കളുടെയും ആര്‍ത്തനാദങ്ങള്‍.
മത്സ്യബന്ധന  ബോട്ടുകളില്‍നിന്ന് ഉയരുന്ന കൊലവിളികള്‍..
ബേക്കറിയുടെ അടുപ്പില്‍ മനുഷ്യമാംസം കത്തിച്ചു പോരാളികളുടെ വിജയഭേരി.  
ശൂലത്തില്‍ കുരുങ്ങിയ ചോരക്കുഞ്ഞിന്‍റെ   ദീനരോദനം.
അതിര്‍ത്തി  സൈന്യത്തിന്‍റെ തോക്കിന്‍ കുഴലില്‍ രാജ്യ ദ്രോഹിയുടെ നിലവിളി.

അന്തരീക്ഷത്തില്‍ സ്ഫോടനങ്ങളുടെ പ്രകംബനങ്ങള്‍.  
കോയമ്പത്തൂര്‍, മാറാട്
മാലെഗാവ്,  ഗോധ്ര,
ഗുജറാത്ത്മക്ക മസ്ജിദ്
താജ്, ബംഗലൂര്,
ഇന്ത്യുടെ ഭൂപടത്തില്‍ ചോരപ്പാടുകള്‍.  ന്‍റെ തല പെരുക്കുന്നു.

ഞാന്‍ ജാലകം അടച്ചു. 
ചരിത്ര പുസ്തകത്തിന്‍റെ താളുകളില്‍ ചതഞ്ഞുപോയ  ശാന്തിമന്ത്രങ്ങള്‍.
യേശുനബി
കൃഷ്ണന്‍ബുദ്ധന്‍.
ഇല്ല എവിടെയും അശാന്തമായി ഒന്നും കണ്ടില്ല. 
പിന്നെ ഈ പിഴവുകള്‍ ??
ഹോ...പിന്നെയും ആശയക്കുഴപ്പം. 

പള്ളികളിളിലും  അമ്പലങ്ങളിലും വേദഗ്രന്ഥങ്ങള്‍ ധാരാളം.  
അമ്പലങ്ങള്‍ പൊളിക്കാന്‍,
പള്ളികള്‍ പൊളിക്കാന്‍,
ബുദ്ധ വിഹാരങ്ങള്‍ പൊളിച്ചു മാറ്റാന്‍,
സഹോദരന്‍റെ ജീവനെടുക്കാന്‍ 
ഒന്നിനും ഒരു വേദഗ്രന്ഥത്തിലും  പഴുതുകള്‍ കണ്ടെത്താനായില്ല. 
എന്നിട്ടും അരുതാത്തത് സംഭവിക്കുന്നു. 

ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍. 
ദൈവം സ്നേഹമെന്ന് ഒരു കൂട്ടര്‍,
ദൈവം സമാധാനമാണെന്ന്  മറ്റൊരു കൂട്ടര്‍.
ദൈവം ഇതൊക്കെ ആയിട്ടും ദൈവത്തിന്‍റെ പേര് പറഞ്ഞു   
എന്തുകൊണ്ട് മനുഷ്യര്‍ കലാപം വിതക്കുന്നു. 

ഉത്തരം അന്വേഷിച്ച  ന്‍റെ നേര്‍ക്ക്‌ പാഞ്ഞടുത്തവരുടെ
കൈകളില്‍ ഞാന്‍ വേദഗ്രന്ഥങ്ങള്‍ കണ്ടില്ല.
അവരുടെ കണ്ണുകളില്‍ മതങ്ങളുടെ വെളിച്ചമുണ്ടായിരുന്നില്ല.
അവരുടെ ചോരക്കു മരണത്തിന്‍റെ മനംമടുപ്പിക്കുന്ന ഗന്ധം..

പരസ്പരം ആക്രമിക്കാന്‍ പറയുന്ന ഒരു വേദഗ്രന്ഥം
കാണിച്ചുതരാന്‍ ഞാനാവശ്യപ്പെട്ടു. അവരെന്നെ ആട്ടിയോടിച്ചു.
അവര്‍ മതങ്ങളെ ഹൈജാക്ക് ചെയ്തു ഉടമപ്പെടുത്തിയവര്‍.
അധര്‍മ്മം വിതച്ചു മതങ്ങളുടെ മാനവികതയെ ചോദ്യം ചെയ്യുന്നവര്‍.
അവരുടെ കരുത്തിനു മുമ്പില്‍  മതങ്ങള്‍ തോല്‍ക്കുമോ.
ഇരുളില്‍ അവര്‍ ശക്തി പ്രാപിക്കുകയാണ്. ഞാന്‍ ഭയപ്പെടുന്നു.

ഞാന്‍ നഗരക്കാഴ്ചകള്‍ കാണാനിറങ്ങി

നാല്‍ക്കവലയില്‍ കാക്കക്കാഷ്ടം നിറഞ്ഞ ഗാന്ധിപ്രതിമ.
അരികില്‍ നാഥൂറാം ഗോധ്സേയെ  ആദരിക്കുന്നവരുടെ ആരവങ്ങള്‍.
താജ്മഹലിന്‍റെ താഴികക്കുടങ്ങളില്‍ ശില്പിയുടെ അറ്റുപോയ കൈപ്പത്തി.
കള്ള സ്വാമിമാരുടെ ആശ്രമങ്ങളില്‍ ദേവപ്രീതിക്ക് ദേവദാസിമാരുടെ  പുനര്‍ജനി.
ഭര്‍ത്താവിന്‍റെ ആത്മഹത്യക്ക് കൂട്ട് പോകേണ്ടി വരുന്നു
നിര്‍ഭാഗ്യവതികളിലൂടെ പിന്നെയും തുടരുന്ന സതി.

ഒരുജാതി ഒരുമതം ഒരുദൈവം.  
ശ്രീ നാരായണ ഗുരുവിന്‍റെ പ്രതിമക്ക് താഴെ ജാതിക്കോമരങ്ങളുടെ പോര്‍വിളി.  
ഗുരുവിനെ സ്വന്തമാക്കിയ മുതലാളിയുടെ ജയ് വിളി.

ഇരുളില്‍ അഭിസാരികയുടെ മടിക്കുത്തഴിക്കുന്ന യുവബാല്യം.
ബാലികയുടെ കന്യകത്വത്തിനു വിലപേശുന്ന മേലാളന്‍മാര്‍. .
ഈടിപ്പസിന്‍റെ പിന്‍ഗാമികള്‍.
കൊല്ലന്‍റെ ആലയില്‍   കൊലക്കത്തി പണിയിയുന്ന  നിയമപാലകന്‍.  
പിഞ്ചു കുഞ്ഞിനെ വിറ്റുകിട്ടിയതു  കള്ളനോട്ടെന്നു വിലപിക്കുന്ന അമ്മ. 

കൊടുങ്കാറ്റു നിലച്ചു. കലാപം ഒടുങ്ങി.  തെരുവ് ശാന്തമാണ്‌.
പിന്നെയും പുതിയ  വിശേഷങ്ങള്‍

കളി ജയിപ്പിക്കാന്‍ നീരാളിക്ക്  കൈക്കൂലി. 
ദേവി പ്രീതിക്കായി  ചോരക്കുഞ്ഞിനു നരബലി.
ചതുരപ്പലകയില്‍  പെന്‍ഡുലം കറക്കി പ്രേതങ്ങളെ വരുത്തി-
നിലവിളിക്കുന്ന ശാസ്ത്ര വിദ്യാര്‍ഥിനികള്‍.
സര്‍ക്കാര്‍ ഓഫീസില്‍ വിഘ്നങ്ങള്‍ ഒഴിയാന്‍ രാത്രി പൂജ.  
റോക്കറ്റ് വിക്ഷേപിക്കാന്‍ രാഹുകാലം നോക്കുന്ന ശാസ്ത്ര ലോകം. 

ഹോ..!!!!!!!!!........ എന്‍റെ സമനില തെറ്റുന്നു,
ചരിത്രപുസ്തകത്തിന്‍റെ  താളുകളില്‍ വീണ്ടും വീണ്ടും പരതി. 
ഇന്നലയുടെ ഇടനാഴികകളില്‍  കാലം ഉപേഷിച്ച   മയില്‍കുറ്റികള്‍
ഗലീലിയോ, സോക്രട്ടീസ്
ആര്‍ക്മെടീസ്, ന്യൂട്ടന്‍,
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍,
ലൂയി പാസ്റ്റര്‍
ചാള്‍സ് ട്രോവിന്‍
തോമസ്‌ ല്‍വ എടിസിന്‍, പിന്നെയും നീളുന്ന നിര...........


പിന്നോട്ട് തിരിയുന്ന നാഴികമണിയുടെ ചിലമ്പിച്ച ശബ്ദം.
സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നുവോ....???      
അതോ ഞാന്‍ സ്വപ്നം കാണുകയാണോ.
എനിക്കൊരു രക്ഷാകവചം തരൂ.. 

--------------------------------------------------------------
 (ഇത് കവിതയല്ല - ചില  സമകാലിക ചിന്തകള്‍ മാത്രം).   
-------------------------------------------------------------

50 comments:

  1. അക്ബറിനു ഒരു തേങ്ങ എന്‍റെ സ്വപ്നമായിരുന്നു. ഇന്ന് അത് നടന്നു ((((((((ട്ടേ))))))))))

    ഇനി ബായിക്കട്ടെ ...

    ReplyDelete
  2. പദ്യമായാലും ഗദ്യാമായാലും വായിക്കാനൊരു സുഖവും ... ഒര്‍ക്കുമ്പോള്‍ ഒരു നടുക്കവുമുണ്ട്...

    ആള് ചില്ലറക്കാരനല്ലാന്ന് തോന്നുന്നുണ്ട് .

    ReplyDelete
  3. പടച്ച റബ്ബേ... എന്താ ഇത് അക്ബറെ എന്‍റെ തല പെരുക്കുന്നു.. എനിക്കൊന്നും കാണാന്‍ വയ്യ. ഒന്നും കേള്‍ക്കാനും ...


    ഉത്തരം അന്വേഷിച്ച എന്‍റെ നേര്‍ക്ക്‌ പാഞ്ഞടുത്തവരുടെ
    കൈകളില്‍ ഞാന്‍ വേദഗ്രന്ഥങ്ങള്‍ കണ്ടില്ല.
    അവരുടെ കണ്ണുകളില്‍ മതങ്ങളുടെ വെളിച്ചമുണ്ടായിരുന്നില്ല.
    അവരുടെ ചോരക്കു മരണത്തിന്‍റെ മനംമടുപ്പിക്കുന്ന ഗന്ധം.


    എനിക്കൊന്നും ഒന്നും പറയാനില്ല.. പറയേണ്ടതെല്ലാം അക്ബര്‍ ധീരമായി തന്നെ പറഞ്ഞു.

    ReplyDelete
  4. ആദ്യം ഒറ്റവാക്കു മാത്രം പറയുന്നു. ഹാറ്റ്‌സ് ഓഫ് യൂ.

    ReplyDelete
  5. പിന്നെയും പുതിയ വിശേഷങ്ങള്‍

    കളി ജയിപ്പിക്കാന്‍ നീരാളിക്ക് കൈക്കൂലി.
    ദേവി പ്രീതിക്കായി ചോരക്കുഞ്ഞിനു നരബലി.
    ചതുരപ്പലകയില്‍ പെന്‍ഡുലം കറക്കി പ്രേതങ്ങളെ വരുത്തി-
    നിലവിളിക്കുന്ന ശാസ്ത്ര വിദ്യാര്‍ഥിനികള്‍.
    സര്‍ക്കാര്‍ ഓഫീസില്‍ വിഘ്നങ്ങള്‍ ഒഴിയാന്‍ രാത്രി പൂജ.
    റോക്കറ്റ് വിക്ഷേപിക്കാന്‍ രാഹുകാലം നോക്കുന്ന ശാസ്ത്ര ലോകം.


    ചിന്തിക്കേണ്ട ചിന്തകൾ....നന്നായിരിക്കുന്നു കേട്ടൊ ഭായ്

    ReplyDelete
  6. നമ്മടെ കെ എന്‍ കുഞ്ഞഹമ്മദിന് കെട്ടിക്കൊടുത്തു പരാജയപ്പെട്ട ഒരു 'രക്ഷാ കവചം ' അലമാരയില്‍ ഇരുപ്പൊണ്ട്. അയച്ചു തരട്ടെ ? അത്ര മൂത്തിട്ടില്ലേല്‍ ചിലപ്പോള്‍ ഫലം കിട്ടിയേക്കും ....:)

    സത്യത്തില്‍ ഇത്തരം വലച്ചു കെട്ടിയ ചിന്തകള്‍ക്ക് ഞാന്‍ എതിരാണ് . നമ്മള്‍ എപ്പോഴും മറ്റുള്ളവരോട് സംസാരിക്കുന്നവരാകണം ,നമ്മള്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് ഏറ്റവും വേഗത്തില്‍ മനസ്സിലാകുന്ന രൂപത്തില്‍ പറയണം . അതാണ്‌ നല്ല പോളിസി .അല്ലെ ? :)

    അല്ലാതെ ഇത് പോലെ ആളെ ചുറ്റിക്കുന്ന പരിപാടി നല്ലതല്ല . വ്കാരമല്ല വേണ്ടത് വിവേകമാണ് :)

    ReplyDelete
  7. @-ഹംസ - നന്ദി ഹംസ ഭായി,
    ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയാറാവാത്തവര്‍ കാലത്തെ പിന്നെയും പിറകോട്ടു വലിക്കുന്നു. ചോര കണ്ടു അറപ്പു തീര്‍ന്നവര്‍. കേള്‍ക്കുന്നില്ലേ പിറകോട്ടു തിരിയുന്ന നാഴികമണിയുടെ ചിലമ്പിച്ച ശബ്ദം.
    ---------------------------------
    @-ചിന്തകന്‍
    **മതങ്ങളുടെ പേരില്‍ കലാപം നടത്തുന്നവര്‍ ഒരിക്കല്‍ പോലും മതത്തെ അറിയാന്‍ ശ്രമിക്കാത്തവരാണ്. എത്ര എത്ര നിരപരാധികള്‍ ഇന്ത്യയുടെ മണ്ണില്‍ ആരുടെയൊക്കെയോ കോപത്തിനിരയായി ജീവന്‍ വെടിഞ്ഞു.
    -----------------------------
    @-Vayady
    ***നന്ദി. ഇനിയും അരുതായ്മകള്‍ സംഭവിക്കാതിരിക്കട്ടെ. സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്ന, കലാപങ്ങള്‍ക്ക് കൊട്ടേഷന്‍ എടുക്കുന്നവരെയും കൊടുക്കുന്നവരെയും തിരിച്ചറിയാനും പുറംതള്ളാനും കഴിയുന്ന ഉല്‍ബദ്ധരായ സമൂഹം നവഭാരതത്തെ നയിക്കട്ടെ. അന്തരീക്ഷത്തില്‍ മനുഷ്യ സ്നേഹത്തിന്റെ സംഗീതം പൊഴിയട്ടെ. . മാനുഷിക ബന്ധങ്ങള്‍ ശക്തമാവട്ടെ. നമ്മള്‍ ആശിക്കുന്നു.
    -----------------------------
    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
    ***നന്ദി മുരളി - ഉപഗ്രഹങ്ങള്‍ വിലക്ക് വാങ്ങി ചാനലുകള്‍ പ്രേതങ്ങളെ ആവാഹിക്കുന്ന കാലം. "വിശ്വസിച്ചാലും ഇല്ലെങ്കിലും".
    ----------------------------
    Noushad Vadakkel
    ***സമകാലിക സംഭവങ്ങളിലൂടെ സമൂഹത്തിലെ മൂല്യച്യുതികള്‍ തുറന്നു കാണിച്ചു ഒരു വീണ്ടു വിചാരത്തിനുള്ള സമയം അതിക്രമിക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ചെയ്തത്. താങ്കളുടെ തുറന്ന ഭിപ്രായത്തിനു വളരെ നന്ദി നൌഷാദ് ഭായി.

    ReplyDelete
  8. "ഹോ..!!!!!!!!!........ എന്‍റെ സമനില തെറ്റുന്നു"

    അത് കവിത വായിച്ചപ്പോള്‍ മനസ്സിലായി.

    ReplyDelete
  9. ജാലകം അടച്ചിടുക.
    കണ്ണും ചെവിയും അടച്ചു കെട്ടുക.
    ചൂയിംഗം നാലെണ്ണം എപ്പോഴും വായിലിട്ട് ചവച്ചു കൊണ്ടിരിക്കുക.
    എല്ലാ ബേജാറും ഒഴിഞ്ഞു കിട്ടാതിരിക്കില്ല.

    വേദഗ്രന്ഥങ്ങളും
    ചരിത്ര ബുക്കുകളും ചുട്ടുകരിക്കുക കൂടി ചെയ്താല്‍...




    നല്ല പോസ്റ്റ്.
    ശക്തമായ പ്രതികരണം.

    ReplyDelete
  10. സമയത്തിനനുസരിച്ചുള്ള പോസ്റ്റിനുനന്ദി, അക്ബർ.
    പേടിക്കരുത് നമ്മൾ ആരും.
    "ദൈവം സ്നേഹമെന്ന് ഒരു കൂട്ടര്‍,
    ദൈവം സമാധാനമാണെന്ന് മറ്റൊരു കൂട്ടര്‍.
    ദൈവം ഇതൊക്കെ ആയിട്ടും ദൈവത്തിന്‍റെ പേര് പറഞ്ഞു
    എന്തുകൊണ്ട് മനുഷ്യര്‍ കലാപം വിതക്കുന്നു."
    ഇവിടെയാണു മനുഷ്യനു വാലും കൊമ്പും മുളയ്ക്കുന്നത്.
    (ഏതെങ്കിലും മൃഗത്തിന്റെ പേരു പറയുന്നില്ല. പുറത്തിറങ്ങുമ്പോൾ അവ എന്നെ ആക്രമിച്ചാലോ‍. ഇതിനകം മരപ്പട്ടിയും മാക്കാച്ചിയും പുറകെകൂടിക്കഴിഞ്ഞു.)

    തലയിലല്പം തലച്ചോറു ബാക്കിയുണ്ടെങ്കിൽ,, അതു പണയം വയ്ക്കാതെ മനുഷ്യൻ ചിന്തിക്കേണ്ടതാണിത്.
    എന്തുകൊണ്ട്? എന്തിനുവേണ്ടി? എന്തു നേടുന്നു പരസ്പരം വെറുത്തും ദ്രോ‍ഹിച്ചും?
    അവനെ കൊല്ലും ഇവനെ കൊല്ലും എന്നു പറഞ്ഞു നാവെടുക്കുമ്പോഴേക്കും സ്വന്തം സമയം വന്നു കഴിഞ്ഞിരിക്കും.. ദേഹി ഇവിടം വിട്ടാൽ പിന്നെ എവിടെ എന്തു സ്ഥാനം ഈ ദ്രോഹബുദ്ധിക്ക്? ഇതൊന്നും ഓർക്കാതെ ഉള്ള അല്പസമയം, ഇങ്ങനെ നരകിച്ചും നരകിപ്പിച്ചൂം പാഴാക്കി തീർക്കുന്നതു ഈ ഭൂമിയിൽ മനുഷ്യൻ മാത്രമാണല്ലോ ദൈവമേ എന്നു ഓർക്കുന്നു.

    നബിയ്ക്കും രാമനും കുടികൊള്ളാൻ ഈ പ്രപഞ്ചത്തിൽ ഒരു അയോദ്ധ്യയുടെയല്ല ആവശ്യം. നന്മ നിറഞ്ഞ മനസ്സുകളാണ്. അതെവിടെയുണ്ട്? അയോദ്ധ്യ വച്ചു മുതലെടുക്കാൻ ശ്രമിക്കുന്ന നികൃഷ്ടബുദ്ധികൾക്കു അതു ഒരുക്കികൊടുക്കാൻ സാധിക്കുമോ?
    ഈ സത്യങ്ങൾ ഇന്നു മനുഷ്യർ മനസ്സിലാക്കിയിരിക്കുന്നു എന്നോർത്ത്, ആർക്കും ആപത്തൊന്നും വരില്ല എന്ന ശുപാപ്തിവിശ്വാസത്തോടെ നമുക്കു കാത്തിരിക്കാം.
    കോടതിവിധി എന്തുതന്നെയായാലും, നമുക്കു അയോദ്ധ്യയെ മറക്കാം.
    നമുക്കു നബിയെയും രാമനേയും ഓർക്കാം.

    ReplyDelete
  11. വായിക്കുമ്പോള്‍ എനിക്കും തലപെരുക്കുന്നു, അസ്വസ്ഥത ജനിപ്പിക്കുന്നു ഈ സമകാലീന ചിന്തകള്‍.

    ReplyDelete
  12. എല്ലാ രോഷവും പറഞ്ഞു തീര്‍ത്തിട്ടുണ്ട്.
    ശക്തമായ പ്രതികരണം

    ReplyDelete
  13. തത്വങ്ങള്‍ പ്രഭാഷണ വേദികളിലും മൂല്യങ്ങള്‍ പുസ്തകത്താളിലും വിശ്വാസം തോരണങ്ങളിലും സാമ്പ്രാണിത്തിരിയിലും മാത്രം ഒതുങ്ങുമ്പോള്‍ my story മിസ്റ്ററിയും his story ഹിസ്റ്ററിയും ഒക്കെ ആയി മാറും!!

    ReplyDelete
  14. പലതും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ആകെ നിരാശ പടരുന്നു. പാവപ്പെട്ട മനുഷ്യരുടെ മനസ്സ്‌ കവര്‍ന്നെടുക്കുന്ന കുറെ മനുഷ്യമൃഗങ്ങള്‍...ചുറ്റിനും.

    ReplyDelete
  15. സമകാലിക ചിന്തകളുടെ തോണിയില്‍ കയറി അനുഭവങ്ങളുടെ കുത്തൊഴുക്കുള്ള ചാലിയാറിലൂടെയുള്ള ഈ യാത്രയില്‍ ഭയമെന്ന വികാരത്തിന്റെ കൊടുംകാറ്റു ആഞ്ഞു വീശിയാല്‍ അത്ഭുതപ്പെടാനില്ല . എങ്കിലും തുഴയുക സോദരാ മുന്നോട്ടു തന്നെ .

    ReplyDelete
  16. ബഷീര്‍ Vallikkunnu
    ***ഇങ്ങിനെയൊക്കെ പ്രതികരിക്കാനല്ലേ നമുക്ക് സാധിക്കൂ. വയലാര്‍ പാടിയ പോലെ
    "വാളല്ലെന്‍ സമരായുധം......"
    സമനില വീണ്ടെടുക്കൂ ബഷീര്‍ ജി.
    ----------------------------
    മുഖ്‌താര്‍¦udarampoyil¦
    ***പരിഹാരം മാര്‍ഗം എനിക്ക് ബോധിച്ചു ട്ടോ. പ്രതികരണത്തിന് നന്ദി.
    ---------------------------
    മുകിൽ said.. "നബിയ്ക്കും രാമനും കുടികൊള്ളാൻ ഈ പ്രപഞ്ചത്തിൽ ഒരു അയോദ്ധ്യയുടെയല്ല ആവശ്യം. നന്മ നിറഞ്ഞ മനസ്സുകളാണ്".
    ***ആ മനസ്സ് കൈമോശം വന്നവരെ വല വീശിപ്പിടിച്ചു ആയുധങ്ങള്‍ നല്‍കി കലാപം വിധച്ചു അധികാരവും പണവും കൊയ്യുകയാണ് മേലാളന്മാര്‍. എല്ലാ വര്‍ഗീയ കലാപങ്ങളും കൊലപാതകങ്ങളും കൈ വെട്ടുകളും ഇന്ന് സപോന്‍സേര്‍ഡ്‌ പ്രോഗ്രാംകളാണ്. അത് തിരിച്ചറിയുകയും അവരെ ഒറ്റപ്പെടുത്തുകയുമാണ് നമ്മുടെ ദൌത്യം. നല്ല മനുഷ്യരായിത്തീരുകയാണ് ഏറ്റവും വലിയ ധര്‍മ്മം. ഈ ശക്തമായ പ്രതികരണത്തിന് നന്ദി.
    ------------------------------
    തെച്ചിക്കോടന്‍
    ***അന്തരീക്ഷം ഇനിയും കലുഷിതമാവില്ലെന്നു നമുക്കാശിക്കാം. നല്ല മനസ്സുകള്‍ക്ക് ഈ തീ അണക്കാന്‍ സാധിക്കട്ടെ.
    ------------------------------
    ചെറുവാടി
    ***രോഷമല്ല. എന്റെയും താങ്കളുടെയും മനസ്സിലെ ആശങ്കകള്‍. പ്രതികരണത്തിന് നന്ദി.
    ----------------------------
    MT Manaf
    ***മിസ്റ്ററിയും ഹിസ്റ്ററിയും നമുക്ക് വിടാം. അധികാരക്കസേരകള്‍ക്ക് വേണ്ടി "മതരാഷ്ട്രീയം" കളിക്കുന്ന "അരാഷ്ട്രീയ ബുദ്ധി രാക്ഷസന്മാരുടെ" വര്‍ത്തമാന കാലത്തെപ്പറ്റി സംസാരിക്കാം.
    ----------------------------
    പട്ടേപ്പാടം റാംജി
    ***സത്യമാണ് രാംജി താങ്കള്‍ പറഞ്ഞത്. എല്ലാം സ്വാര്‍ത്ഥയില്‍ നിന്നുള്ള രക്തരൂഷിത നാടകങ്ങള്‍.
    ----------------------------
    Abdulkader kodungallur
    ***വീണ്ടുമൊരു മഴമേഘം ഭാരതത്തിന്‌ മേല്‍ ഉരുണ്ടു കൂടുകയാണ്. അത് പെയ്യാതെ ഒഴിഞ്ഞു പോകുമെന്ന് നമുക്കാശിക്കാം. നന്ദി പ്രതികരണത്തിന്.

    ReplyDelete
  17. ന്‍റെമ്മോ കവിത!! ജ്ഞാനപീഠം പ്രഖ്യാപിക്കല്‍ ഇച്ചിരി വൈകിച്ചിരുന്നെങ്കില്‍!!?
    ഈ കവിത എന്ന സാധനം അത്ര ഇങ്ങട് ഏശില്ല, നോം ഈ വിഷയത്തില്‍ ഇഷി അല്ല ഒഷി പുറകോട്ടാണേ, ...ന്നാലും വായിക്കാന്‍ ഒരു സുഖം!! അതാ എഴുത്ത്കാരന്‍റെ കഴിവ്. All the best.

    ReplyDelete
  18. സമകാലിക പ്രശ്നങ്ങൾക്കുനേരെ അതിശക്തമായ ഭാഷയിലെഴുതിയ പ്രതികരണം അവസരോചിതമായി.

    ഇനിയും തുടരുക.

    ReplyDelete
  19. ഒട്ടും ഹൃദ്യമോ, മനോഹരമോ അല്ലാത്ത സമകാല യാഥാ ര്‍ ത്യ ങ്ങളും , ചരിത്രത്തിലെ പൊള്ളുന്ന , വേദനിപ്പിക്കുകയും, ഞെട്ടിപ്പിക്കുകയും ചെയ്യുന്ന ഏടുകളും സുന്ദരമായ വരികളിലൂടെ വിശദീകരിക്കപ്പെട്ടപ്പോള്‍ നല്ലൊരു കവിത ജനിക്കുകയായിരുന്നു. കാലത്തിനു നേരെ കണ്ണും, കാതും, ഹൃദയവും തുറന്ന്നിടുമ്പോള്‍ നമുക്ക് 'കവിതകള്‍ ഉണ്ടാവുന്നത്' എന്ന് പറയാം.

    "പടിഞ്ഞാറന്‍ കാറ്റിനു മരണത്തിന്‍റെ മണം" എന്ന് കവി പറയുമ്പോള്‍ ആഗോള രാഷ്ട്രീയത്തിന്റെയും, പുതിയ ലോക ക്രമത്തിന്റെയും അധിനിവേശ, യുദ്ധ പശ്ചാത്തലത്തില്‍ പ്രസക്തമായൊരു വരിയായി അത് മാറുന്നു.
    "

    ഉത്തരം അന്വേഷിച്ച എന്‍റെ നേര്‍ക്ക്‌ പാഞ്ഞടുത്തവരുടെ
    കൈകളില്‍ ഞാന്‍ വേദഗ്രന്ഥങ്ങള്‍ കണ്ടില്ല. " എന്ന വരി ചോദ്യം ചെയ്യുന്നത്, കലാപകാരികള്‍ക്കും, കാപാലികര്‍ക്കും മതവുമായുള്ള ബന്ധത്തിന്റെ 'ശക്തി' യെയാണ്.\

    "പിന്നോട്ട് തിരിയുന്ന നാഴികമണിയുടെ ചിലമ്പിച്ച ശബ്ദം.
    സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നുവോ....??? " ആപത്തുകളും, അത്യാഹിതങ്ങളും ഉണ്ടാകുമ്പോള്‍ അതെല്ലാം 'ഖിയാമം നാളിന്റെ അലാമത്താനെന്നു പറയുന്ന ഞങ്ങളുടെ നാട്ടിലെ വല്യുമ്മ മാരുടെ നിഷ്കളങ്ക നിശ്വാസത്തിന്റെ ഒരു നിദര്‍ശനം അതില്‍ കാണാവുന്നതാണ്.
    "
    ലിറ്റില്‍ഫ്ലവര്‍ മരണ താണ്ടവമാടിയപ്പോള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പൊട്ടിക്കരഞ്ഞു.
    പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ ബുദ്ധന്‍ "ചിരിച്ചു" ?. " മനോഹരമായ ഈ വരികളില്‍ ഒരു ചെറിയ അക്ഷര പ്പിശക് കടന്നു കൂടിയിട്ടുണ്ട്. ജപ്പാനില്‍ വര്ഷിക്കപ്പെട്ട ബോംബിന്റെ കോഡ് നാമം 'ലിറ്റില്‍ ബോയ്‌ 'എന്നായിരുന്നു.\

    അഭിനന്ദനങള്‍ അക്ബര്‍ സാബ്.

    ReplyDelete
  20. Aiwa!!
    ***ചിന്തിക്കാന്‍ അത്ര സുഖമുള്ളതല്ലെങ്കിലും വായിക്കാന്‍ രസം തോന്നിയല്ലോ. കമന്റിലും ഉണ്ട് ഒരു പൊടി നര്‍മ്മം. നന്ദി
    ---------------------------
    അലി said...
    ***നല്ല വാക്കുകള്‍ക്കു നന്ദി അലി
    ---------------------------
    Noushad Kuniyil
    ***ഒരു എഴുത്തിനെ വായനക്കാര്‍ ആഴത്തില്‍ മനസ്സിലാക്കുന്നു എന്നറിയുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. താങ്കള്‍ അത് വളരെ ഭംഗിയായി ചെയ്യുന്നു. അതില്‍പരം ഒരു സന്തോഷം എന്താണ്. വാസ്തവത്തില്‍ ഞാന്‍ പറയാതെ പറയാന്‍ ഉദ്ദേശിച്ചതാണ് അല്ലെങ്കില്‍ പറഞ്ഞതാണ്‌ താങ്കള്‍ വ്യക്തതയോടെ മന്സസ്സിലാക്കിയത്. ഈ സംവേദനക്ഷമത ഏഴുത്തിനോളം അല്ലെങ്കില്‍ അതിനേക്കാള്‍ അളവില്‍ സര്ഗ്ഗത്മകമാണ്.

    പിന്നോട്ട് തിരിയുന്ന നാഴികമണി കൊണ്ട് ഉദ്ദേശിച്ചത് ശാസ്ത്രലോകം ഏറെ പുരോഗതി പ്രാപിച്ചിട്ടും ശാസ്ത്ര വിദ്യാര്‍ഥികള്‍ പോലും യുക്തി രഹിതമായ അന്ധവിശ്വാസത്തിന്റെ തടവറയില്‍ ഇരുട്ട് തപ്പുന്ന സമകാലിക വാര്‍ത്തകളെയാണ്‌. താങ്കള്‍ ഉദ്ദേശിച്ച രീതിയിലും അത് വായിക്കാം.

    ജപ്പാനില്‍ അണുബോംബ്‌ വര്‍ഷിച്ചപ്പോള്‍ തന്‍റെ ശാസ്ത്ര കണ്ടു പിടുത്തത്തെ ഓര്‍ത്ത്‌ ഐന്‍സ്റീന്‍ പൊട്ടിക്കരഞ്ഞു. പൊക്രാനില്‍ അണുബോംബ് പരീക്ഷിച്ചപ്പോള്‍ ഇന്ത്യന്‍ ശാസ്ത്രം അതിനു ഉപയോഗിച്ച കോഡ് "ബുദ്ധന്‍ ചിരിച്ചു" എന്നാണു. ജപ്പാന്‍ ജനതയെ ചുട്ടു കൊന്ന അതേ അധിനിവേശ ചെങ്കരകികള്‍ ഇറാക്കില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ പുറപ്പെട്ടപ്പോള്‍ പിന്തുണയുമായി ജപ്പാന്‍ പ്രസിടണ്ട് വന്നതും ചരിത്രത്തിന്റെ വിരോധാഭാസമായി.

    ഇവിടെ എനിക്ക് പറ്റിയ ഗുരുതരമായ പിഴവ് (ബോയ്‌/ഫ്ലവര്‍)ചൂണ്ടിക്കാനിച്ചതില്‍ അതിയായ നന്ദി അറിയിക്കട്ടെ. (തിരിത്തിയിട്ടുണ്ട്) ഒപ്പം ഈ വിശദമായ കുറിപ്പിനും

    ReplyDelete
  21. @ Akbar

    Noushad Kuniyil said:
    "പിന്നോട്ട് തിരിയുന്ന നാഴികമണിയുടെ ചിലമ്പിച്ച ശബ്ദം.
    സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നുവോ....??? " ആപത്തുകളും, അത്യാഹിതങ്ങളും ഉണ്ടാകുമ്പോള്‍ അതെല്ലാം 'ഖിയാമം നാളിന്റെ അലാമത്താനെന്നു പറയുന്ന ഞങ്ങളുടെ നാട്ടിലെ വല്യുമ്മ മാരുടെ നിഷ്കളങ്ക നിശ്വാസത്തിന്റെ ഒരു നിദര്‍ശനം അതില്‍ കാണാവുന്നതാണ്.

    Akbar said:
    " പിന്നോട്ട് തിരിയുന്ന നാഴികമണി കൊണ്ട് ഉദ്ദേശിച്ചത് ശാസ്ത്രലോകം ഏറെ പുരോഗതി പ്രാപിച്ചിട്ടും ശാസ്ത്ര വിദ്യാര്‍ഥികള്‍ പോലും യുക്തി രഹിതമായ അന്ധവിശ്വാസത്തിന്റെ തടവറയില്‍ ഇരുട്ട് തപ്പുന്ന സമകാലിക വാര്‍ത്തകളെയാണ്‌. താങ്കള്‍ ഉദ്ദേശിച്ച രീതിയിലും അത് വായിക്കാം"

    ലോകാവസാനത്തില്‍ സൂര്യന്‍ പടിഞ്ഞാറ് നിന്നും ഉദയം കൊള്ളുമെന്ന ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ധാരണയെ താങ്കളുടെ 'സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നുവോ?" എന്ന വരിയുമായി ബന്ധപ്പെടുത്തുകയായിരുന്നു.

    Nostradamus Predictions പോലെ വിവിധ രൂപത്തില്‍ വ്യാഖ്യാനിക്കുവാനാകുന്ന flexibility താങ്കളുടെ രചനകളുടെ ശ്രദ്ധേയമായ പ്രത്യേകതകളില്‍ ഒന്നാണ്.

    ഭാവുകങ്ങള്‍!

    ReplyDelete
  22. വര്‍ത്തമാന കാലത്തിന്‍റെ ഭയ വിഹ്വലതകളെ നന്നായി കോറിയിടാന്‍ അക്ബറിന് കഴിഞ്ഞു...കവിതയായാലും കവിത്വം തുളുമ്പുന്ന വരികലായാലും മനസ്സിനെ പിടിച്ചുലക്കാന്‍ പോന്ന ഇരുതല മൂര്‍ച്ചയുള്ള വാക്കുകള്‍..!
    'നൌഷാദ് കുനിയില്‍' ന്റെ പ്രതികരണം അക്ബറിന്റെ കവിതക്കുള്ള 'ആമുഖം/അവതാരിക' ആയി ഉയര്‍ന്നു നില്‍ക്കുന്നു.
    കവിതയാവുമ്പോള്‍ ഇത്തരം ചില ഗുണങ്ങള്‍ ഉണ്ട്..കവിക്ക്‌ മനസ്സിലുള്ളത് പറയാം; വായനക്കാര്‍ക്ക് അവരവരുടെ കഴിവനുസരിച്ച്ചു വ്യഖ്യാനിച്ചെടുക്കുകയും ചെയ്യാം. അത് കൊണ്ടാകും അക്ബര്‍ കവിതയെ അവലംബിച്ചത്.

    ReplyDelete
  23. ശാസ്ത്രത്തെ പിന്നോട്ട് വലിക്കുന്ന മമുലുകള്‍
    സാമുഹിക പുരോഗതിക്കു തടസ്സം ആകുന്നു .
    പോയ കാലത്തെ തിന്മകളുടെ ഒരോര്‍മപ്പെടുത്തല്‍
    അതുണ്ട് ഈ പോസ്റ്റില്‍ ,ഭാവുകങ്ങള്‍ !!

    ReplyDelete
  24. സമകാലീന ചിന്തകള്‍ ഒരുപാട് ചിന്തിപ്പിക്കുന്നു .
    സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുമ്പോള്‍ ഓര്‍മ്മിക്കണം ഇന്നു നമ്മള്‍ ആറടിയുടെ ജന്മിപോലുമല്ലെന്ന് ;വൈദ്യുദി ശ്മശാനത്തില്‍ കരിഞ്ഞൊരു പിടി ചാരമാകേണ്ടവര്‍ ,മെഡിക്കല്‍ കോളേജിന്റെ ലാബില്‍ സ്പിരിറ്റില്‍ മുങ്ങിക്കിടക്കേണ്ടവര്‍ ....

    കണ്ണാടിപ്രതിഷ്ഠിച്ച ഗുരുവിനെ കണ്ണാടിക്കൂട്ടിലച്ച സമൂഹം
    രാമന്റെയും നബിയുടെയും കൃസ്തുവിന്റേയും നാമത്തില്‍ വാളെടുത്ത് വാളാല്‍ വീഴുവാനുള്ളതോ
    ചിന്തിക്കുക
    സ്വാര്‍ത്ഥതല്പരരായ ക്ഷുദ്രശക്തികള്‍ക്കെതിരെ അണിചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    മാഷേ ഈ പോരാട്ടത്തില്‍ നമുക്ക് കൈകോര്‍ക്കാം ....

    ReplyDelete
  25. ഇത് വായിച്ചിട്ട് എന്‍റെ സമനിലയും തെറ്റാന്‍ പോയി. റബ്ബേ..എന്തൊക്കെ എഴുതി കൂട്ടീക്ക്ണ്. സത്യം പറഞ്ഞാല്‍
    എനിക്കൊന്നും മനസ്സിലായില്ല.
    സംഗതി ബാബരിയെപ്പറ്റി ആണെന്ന്‌
    മനസ്സിലായി. ഏതായാലും ഇന്ന് രാത്രിയാകുവോളം കരണ്ടില്ലാതെ ഇരുന്നെങ്കിലും ഒരു തീരുമാനമായല്ലോ...

    കുട്ടികളെ പോലെ ഇനി കിട്ടിയ ഓഹരിയെചൊല്ലി വഴക്കിടാതിരുന്നാല്‍ മതിയായിരുന്നു.

    ReplyDelete
  26. ഉള്ളു നീറുന്ന വരികള്‍,
    ചാലിയാറിനെക്കുറിച്ച് എന്തെങ്കിലും പറയൂ,
    എം. റഷീദ് മുന്‍പ് പലതവണ ചാലിയാര്‍
    നേരിടുന്ന ദുരന്തത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.
    ചാലിയാര്‍ എന്ന ഹെഡിംഗ് കണ്ടപ്പോള്‍,
    പഴയ പത്രക്കുറിപ്പുകള്‍ ഒര്മയിലെത്തി.
    എല്ലാ ദുരന്തങ്ങള്‍ക്കും, കുറച്ചു നാളത്തെ
    സ്മൃതിചിത്രമേ അവകാശപ്പെടാനുള്ളൂ.
    നാളെ വെള്ളം കിട്ടാക്കനിയാകുമ്പോള്‍ ........
    എന്തോ എനിക്കറിയില്ല നാം എങ്ങോട്ടാണന്ന്.

    ReplyDelete
  27. ശക്തമായ പ്രതികരണം.

    ReplyDelete
  28. അക്ബര്‍പോസ്റ്റ്നന്നായിരിക്കുന്നു. ഭാവുകങ്ങള്‍ . ഇനിയും അരുതായ്മകള്‍ സംഭവിക്കാതിരിക്കട്ടെ.

    ReplyDelete
  29. പ്രതികരണം ശക്തമായിത്തന്നെ പ്രതിഫലിച്ചു...നന്ദി, ആശംസകള്‍

    ReplyDelete
  30. അക്ബറേ,
    എങ്ങോട്ട്? ദുരന്തങ്ങള്‍ അക്കമിട്ടു എഴുതിയിരിക്കുന്നു. വളരെ ശക്തമായ പ്രതികരണം.
    ഇനിയും പ്രതീക്ഷ കൈവിട്ടില്ലില്ല. നമുക്ക് സ്നേഹിക്കാം, കാത്തിരിക്കാം അല്ലെ?

    ReplyDelete
  31. Noushad Kuniyil
    ayikkarappadi
    രമേശ്‌അരൂര്‍
    ജീവി കരിവെള്ളൂര്‍
    haina- (ഇതാര് ഈ കൊച്ചു കുസൃതി ബ്ലോഗര്‍)
    ~ex-pravasini*
    thabarakrahman
    Jishad Cronic
    അമ്പിളി.
    Gopakumar V S (ഗോപന്‍ )
    വഷളന്‍ജേക്കെ ⚡ WashAllenⒿⓚ

    വായിച്ചു അഭിപ്രായം എഴുതിയ എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete
  32. //പരസ്പരം ആക്രമിക്കാന്‍ പറയുന്ന ഒരു വേദഗ്രന്ഥം
    കാണിച്ചുതരാന്‍ ഞാനാവശ്യപ്പെട്ടു. അവരെന്നെ ആട്ടിയോടിച്ചു.
    അവര്‍ മതങ്ങളെ ഹൈജാക്ക് ചെയ്തു ഉടമപ്പെടുത്തിയവര്‍.
    അധര്‍മ്മം വിതച്ചു മതങ്ങളുടെ മാനവികതയെ ചോദ്യം ചെയ്യുന്നവര്‍//

    അതെ, അക്ബര്‍..
    അവര്‍ തന്നെയാണ്.

    അജ്ഞതയെ അലങ്കാരമാക്കിയവര്‍,
    അന്ധതയെ ആയുധമാക്കിയവര്‍.
    വേദവാക്യങ്ങള്‍ കൊണ്ട്
    ജ്ഞാനസ്നാനം ചെയ്തവര്‍ക്ക് സഹജീവിയുടെ ജീവനെടുക്കാനാവുന്നതെങ്ങിനെ?
    പ്രവാചകരെ നെഞ്ചേറ്റിയവര്‍ക്ക്
    സമസൃഷ്ടിയുടെ കരഛേദം നടത്താനാവുന്നതെങ്ങിനെ?

    നശ്വര ജീവിതത്തെ അനശ്വരമായി കാണുന്നവര്‍,
    അനശ്വര ലോകത്തെ പ്രണയിക്കാത്തവര്‍..

    അവര്‍ തന്നെയാണ് ഭീകരര്‍; ഭീരുക്കളും.

    കാവ്യാത്മകമായ പോസ്റ്റിനു അഭിവാദ്യങ്ങള്‍.

    ReplyDelete
  33. ശ്രദ്ധേയന്‍ | shradheyan said...
    "പ്രവാചകരെ നെഞ്ചേറ്റിയവര്‍ക്ക്
    സമസൃഷ്ടിയുടെ കരഛേദം നടത്താനാവുന്നതെങ്ങിനെ?
    നശ്വര ജീവിതത്തെ അനശ്വരമായി കാണുന്നവര്‍,
    അനശ്വര ലോകത്തെ പ്രണയിക്കാത്തവര്‍.."

    ***വളരെ വളരെ ശരിയാണ്. നന്ദി ഈ പ്രതികരണത്തിന്.

    ReplyDelete
  34. അക്ബറിക്കാ, പ്രതികരണം നന്നായി. പിന്നെയ് എന്താ ഇടയ്ക്കിടെ ഫോണ്ട് മാറ്റികളി ?? :-)

    ReplyDelete
  35. @-ഹാപ്പി ബാച്ചിലേഴ്സ്
    ***പ്രതികരണത്തിന് നന്ദി ബാച്ചീസ്. ഫോണ്ട് ഇടക്കൊന്നു മാറ്റി. ഇനി അങ്ങിനെ ഇരിക്കട്ടെ അല്ലെ.

    ReplyDelete
  36. 'ബുദ്ധന്‍ ചിരിക്കുന്നു'. എന്ന പേര് ചൊല്ലി വിളിക്കപ്പെട്ട പരീക്ഷണം പോലും തികഞ്ഞ വിരോധാഭാസവും 'ശ്രീ ഗൗതമ ബുദ്ധനെ' അവഹേളിക്കലുമായിരുന്നു. അതിന്‍റെ പിറകിലെ മനശാസ്ത്രവും രാഷ്ട്രീയവും വായിക്കുമ്പോള്‍ തന്നെ ഈ കവിതയിലെ മറ്റു വരികളും ബോദ്ധ്യമാവുക തന്നെ ചെയ്യും. ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നതിന്നു പകരം നാമെന്തിനു ചരിത്രത്തിലേക്ക് പിന്തിഞ്ഞു നടക്കണം?

    അതിജീവനം അസാദ്ധ്യമാകുനന്‍ ഒരു ഘട്ടത്തിലെ സ്വാഭാവിക പ്രതിരോധം മാത്രമാണ് ഭയമെന്ന അവസ്ഥ. എന്നാല്‍, അതിനെയും അതിജയിക്കുന്നിടമാണ് ഒരു മനുഷ്യന്‍റെ ചലനാത്മകത വെളിപ്പെടുന്നത്. ഉറക്കെ ചിന്തിക്കുകയും അതിനെ അത്യച്ചത്തില്‍ പറയുകയും ചെയ്യുക തന്നെയാണ് പ്രിയനേ സ്വാതന്ത്ര്യ പ്രഖ്യാപനം.


    ഇനിയും സമൂഹത്തിനു നേര്‍ക്ക് പിടിച്ച തുറന്ന കണ്ണുകളുടെ കാഴ്ചകളെ അടക്കാതെ അറിയിക്കുക. അറിയാനും അറിയിക്കാനും ഉണരാനും ഉണര്‍ത്താനും അത് സഹായകമാകട്ടെ..!!!
    ശക്തമായ...മൂര്‍ച്ചയുള്ള വരികള്‍ക്ക് ഭാവുകങ്ങള്‍...!!
    റെഡ് സെല്യൂട്ട്‌..!!!

    ReplyDelete
  37. @-നാമൂസ്
    വായനക്കും അഭിപ്രായത്തിനും നന്ദി നാമൂസ്

    ReplyDelete
  38. ഒരു രുദ്ര താളത്തിന്റെ ഇടി മുഴക്കം ..........അല്ലെങ്കില്‍ ഇടി വെട്ടി പെയ്യുന്ന പേമാരി പോലെ ...നന്നായി എന്ന് പറയാന്‍ വയ്യ ...ഈ വരികളെ ചെറുതായി പോവും അങ്ങനെ പറഞ്ഞാല്‍

    ഞാന ഇത് കന്നാന്‍ വൈകി പോയി

    ReplyDelete
  39. നല്ല പ്രതികരണം..
    ഇവിടൊരു അത്ഭുതവും നടമാടാൻ പോകുന്നില്ല..ചോര മണക്കുന്ന അടുത്ത സംഭവങ്ങൾക്കായി കാതോർക്കുമ്പോൾ ഇരയാവല്ലേ എന്ന് നിശബ്ദമായി പ്രാർത്ഥിക്കാം..സ്വാർത്ഥതയെങ്കിലും ജയിക്കട്ടെ..!!

    ReplyDelete
  40. അക്ബറിക്ക...
    വാസ്തവം.... ഇതില്‍ പറഞ്ഞിരിക്കുന്ന പലതും എന്റെയും ആശങ്കകള്‍ തന്നെ... ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ട് എന്ന് പലപ്പോഴും ചിന്തിച്ചു അന്തമില്ലാതെ കഴിച്ചിട്ടുണ്ട് ഞാന്‍ ... ഒരു പക്ഷെ ഇന്നിന്റെ കപടമുഖങ്ങളെ അത്ര കണ്ടു പരിചയമില്ലാത്തതു കൊണ്ടാവും.. ഒഴുക്കില്‍ നീന്താന്‍ അറിയാത്തത് കൊണ്ട്, അതിനു താത്പര്യമില്ലാത്തത് കൊണ്ട് ചിലപ്പോള്‍ തോന്നാറുണ്ട് ഞാനീ ലോകത്തില്‍ ജീവിക്കാന്‍ അര്‍ഹനല്ലെന്നും തോന്നും..

    പിന്നെ എടുത്തു പറയാനുള്ളത് ഇതിനുപയോഗിച്ച ഭാഷ... ശക്തമായത്.. അത്ര തന്നെ..
    ഒരു വരിയിലല്ല പല വരിയില്‍ ഞാന്‍ അത്ഭുതം കൂറി നിന്നൂ..
    അതില്‍ നിന്നും കിട്ടുന്ന ത്രിമാനരൂപങ്ങള്‍ തെളിച്ചമുള്ളതും ബീഭത്സവുമാകുന്നു....

    ReplyDelete
  41. @-MyDreams
    @-അനശ്വര
    @-Sandeep.A.K

    വളരെ നന്ദി സന്ദീപ്, MyDreams, അനശ്വര
    ഈ വിലയിരുത്തലിനു. ആശങ്കാകുലമായ ഒരു സാഹചര്യത്തില്‍ എന്‍റെ ചിന്തകള്‍ പകര്‍ത്തിയതായിരുന്നു ഈ പോസ്റ്റ്. കാറ്റും കോളും ഉണ്ടാവാതെ, കൊടുങ്കാറ്റു വീശാതെ തികഞ്ഞ ശാന്തതയിലേക്ക് പിന്‍വാങ്ങിയപ്പോള്‍ ആശ്വാസം. ഈ സംയമാനവും വീണ്ടു വിചാരവും ആശക്ക്‌ വക നല്‍കുന്നു.
    .

    ReplyDelete
  42. പറഞ്ഞതെല്ലാം പുതിയ കാലത്തിന്റെ ഭാവനയുടെ തൊങ്ങല്‍ ഒട്ടുമില്ലാത്ത സത്യങ്ങള്‍.....- കുരുക്കഴിക്കാനാവാത്ത പ്രഹേളികകള്‍... ഒന്നും പറയാനാവാത്ത അവസ്ഥ...

    നമ്മുടെ കാലത്തെ യുവാക്കള്‍ അരാഷ്ട്രീയവാദത്തിലേക്കും,അരാജകവാദത്തിലേക്കും,എത്തിപ്പെടുന്നതിന്റെ കാരണം കലുഷമായ കാലം അവര്‍ക്കുമുന്നില്‍ ഒരുക്കിയ ഉത്തരമില്ലാത്ത നിരവധി പ്രഹേളികകളുടെ കുരുക്കഴിക്കാനാവാതെ പോവുന്നതിന്റെ നിരാശകൊണ്ടാണോ എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്....

    അസ്വസ്ഥമാക്കുന്ന ചിന്തകളാണ് പങ്കുവെച്ചത്.

    ReplyDelete
  43. പറഞ്ഞതത്രയും സമകാലീക വിശേഷങ്ങള്‍ ...
    മനസ്സില്‍ രോഷം കൊണ്ട് കണ്ടതിനെല്ലാം പുറം തിരിഞ്ഞു നില്‍ക്കാം നമുക്ക്..
    അതല്ലേ നമുക്ക് വിധിച്ചത്

    ReplyDelete
  44. ഇനി രോക്ഷം വല്ലതും ബാക്കിയുണ്ടോ? എല്ലാം ആര്‍ത്തുവിളിച്ചു കിതച്ചുവോ?
    കടമിനട്ടയുടെ കവിത ഓര്‍ത്തുപോയി......അക്ബരിക്കാ!!!

    ReplyDelete
  45. ഈ കവിത വായിക്കനവസരം കിട്ടിയതിപോഴാണ്. നമുക്ക് ചുറ്റും നടക്കുന്ന മുഴുവൻ സാമൂഹ്യ, സാംസ്കാരിക, ശാസ്ത്ര, രാഷ്ട്രീയ തിന്മകളും ഇത്ര മൂർച്ചയേറിയ ഭാഷയില് ധാർമ്മികരോഷത്തോടെ അവതരിപ്പിക്കാനുള്ള ശ്രമം പൂർണ്ണ വിജയം കണ്ടു.

    ReplyDelete
  46. ഇത് പുതിയ പോസ്റ്റ്‌ ആണെന്നാ ഞാന്‍
    കരുതിയെ ...!
    ഹോ ഇതെന്താ അക്ബറിക്കാ ഇത് ? എനിക്കൊന്നും പറയാനില്ല..!
    എനിക്കൊരു രക്ഷാകവചം തരൂ..!!

    ReplyDelete
  47. കരിഞ്ഞ മനുഷ്യമാംസത്തിന്‍റെ രൂക്ഷഗന്ധം....


    അക്ബർക്കാ... ഈ പോസ്റ്റ് വായിക്കാൻ വൈകി..എത്ര വൈകിയാലും സമകാലികമായ ചിന്തകൾ, അതും തീഷ്ണമായവ. അ ബിഗ് സല്യൂട്ട് അക്ബർക്ക..

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..