Wednesday, June 1, 2011

കാത്തിരുന്ന നിക്കാഹ്


മുറ്റത്തു കാറുകളുടെ ഒച്ചയും ബഹളവും. സ്വീകരണ മുറിയില്‍ പൊങ്ങച്ചം പറഞ്ഞു കൊണ്ടിരുന്ന ഉപ്പയുടെയും അമ്മാവന്‍മാരുടെയും സംസാരം പെടുന്നനെ നിന്നു. 
"ഇത്താത്താ... അവര്‍ എത്തി".
കുഞ്ഞിക്ക ഓടി വന്നു ഉമ്മയോട് പറയുന്നത് കുല്‍സു കേട്ടു. അവളെ അണിയിച്ചൊരുക്കി അറയില്‍ കൊണ്ടുപോയി ഇരുത്തുമ്പോള് അമ്മായി പറഞ്ഞു

"ഓന്‍ ഇപ്പൊ ഇങ്ങട്ട് ബരും അന്നേ കാണാന്‍. ഓന്‍ ചോദിക്കിണതിനൊക്കെ ഉത്തരം പറഞ്ഞോളേണ്ടി. ഭൂതംപോലെ ഇരിക്കണ്ടാ...".
"ഇതെന്താ അമ്മായി ഇന്‍റര്‍വ്യൂ ആണോ ? 
"ആ ഒരു തരത്തില്‍ ഇന്‍റര്‍വ്യൂ തന്നെ. പെണ്ണ് പാസ്സാകേണ്ട ഏറ്റവും വലിയ പരീക്ഷ".

"എന്നിട്ട് അമ്മായി ഈ പരീക്ഷയില്‍ പാസ്സായിട്ടും എന്നും കണ്ണീരാണല്ലോ?.. ഒരു നിമിഷം അമ്മായി മൂകയാകുന്നത് കണ്ടപ്പോള്‍ ആ തമാശ വേണ്ടായിരുന്നു എന്നു കുല്‍സുവിനു തോന്നി.
"മോളേ... തര്‍ക്കുത്തരം പറയാനുള്ള സമയമല്ലിത്.  ആളെ ഞാന്‍ കണ്ടു. നല്ല മൊഞ്ചുള്ള ചെക്കന്‍. നിനക്ക് ചേരും"

"ഇതുവരെ വന്നോരോന്നും എനിക്കു ചേരാഞ്ഞിട്ടല്ലല്ലോ അമ്മായി. എന്നെ പിടിക്കാഞ്ഞിട്ടല്ലേ".
"എല്ലാത്തിനും ഒരു സമയണ്ട് കുല്‍സു... പടച്ചവന്‍ കണക്കാക്കിയ പോലെയേ വരൂ.  ഇതു നടക്കുംന്ന് ഇന്‍റെ മനസ്സ് പറയിണു".

"അമ്മായി.. ഇത്താത്താനെ കാണാന്‍ അവരിങ്ങോട്ട് വരുന്നുണ്ട് ".
വാതില്‍ക്കല്‍ വന്നു റസിയ പറഞ്ഞതോടെ അമ്മായി തിടുക്കത്തില്‍ മുറി വിട്ടുപോയി. നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ മുറിയിലേക്ക് കടന്നു വന്നു. കുല്‍സുവിന്‍റെ കവിളിണയില്‍ നാണത്തിന്‍റെ പൂക്കള്‍ വിരിഞ്ഞു. അവള്‍ മേശയില്‍ ചാരി തലതാഴ്ത്തി നിന്നു ഒളി കണ്ണിട്ടു നോക്കി.

വെളുത്തു കൊലുന്നനെയുള്ള സുമുഖന്‍. വശ്യമായ പുഞ്ചിരി ആ മുഖത്തിനു കൂടുതല്‍ ശോഭ നല്‍കുന്നു. ആദ്യ നോട്ടത്തില്‍ തന്നെ അവള്‍ക്കു അയാളെ ഇഷ്ടമായി. അയാള്‍ കട്ടിലിനോട് ചേര്‍ത്തിട്ട സോഫയില്‍ ഇരുന്നു.

എന്താ പേര്?
ഉമ്മു കുല്‍സു.
ഏതു വരെ പഠിച്ചു?
പ്ലസ് ടു കഴിഞ്ഞു.
പിന്നെന്തേ പടിക്കാഞ്ഞത്?
തോറ്റു. പിന്നെ പോയില്ല.
ഉം. എന്നെ ഇഷ്ടമായോ?.

കുല്‍സു ചിരിച്ചതേയുള്ളൂ. തന്‍റെ ഇഷ്ടം അല്ലല്ലോ വലുതു. അയാള്‍ മുറിവിട്ടു പോയപ്പോഴും ഫോറിന്‍ അത്തറിന്‍റെ സുഗന്ധം മുറിയില്‍ തങ്ങിനിന്നു. ആ സുഗന്ധം സാവധാനം അവളുടെ മനസ്സില്‍ പടര്‍ന്നു പരിമളം പരത്തി. മനസ്സില്‍ പൂക്കാലം വിടര്‍ന്നു. പൂന്തോട്ടത്തില്‍ പാറിപ്പറക്കുന്ന ശലഭങ്ങളും കലപില കൂട്ടുന്ന ഇണക്കിരുവികളും. കാതില് എങ്ങു നിന്നോ ഒഴുകിയെത്തിയ മാപ്പിളപ്പാട്ടുകളുടെ തേനൂറും ഇശലുകള്‍.

കവിളത്തു നുള്ളിയിട്ട് അമ്മായി പറഞ്ഞു "മോളേ കുല്‍സു. ഓന് നിന്നെ ഇഷ്ടായിക്കുണു. കല്യാണത്തിന്‍റെ തിയ്യതി ഒറപ്പിക്കാന്‍ പറഞ്ഞാണ് ഓല് പോയത്. നല്ല കൂട്ടരാത്രേ. ഓന്‍റെ ഓന്റെ  ഏട്ടമ്മാരും, എളാപ്പമാരും ഒക്കെ കുടുംബസമേതം ഗള്‍ഫിലാത്രേ. കല്യാണം കഴിഞ്ഞാല്‍ അന്നേം കൊണ്ട് ഓന് പറക്കും മോളെ ഗള്‍ഫിലേക്ക്. പിന്നെ അന്‍റെ ഒരു സൊഖം എന്താ. ദുബായിലങ്ങനെ ഓന്‍റെ കൂടി ചെത്തിപ്പൊളിച്ചു നടക്കാലോ.

"പോ അമ്മായി. വെറുതെ ഓരോന്ന് പറയാണ്ടെ. ഇനിക്കി അങ്ങനത്തെ പൂതി ഒന്നൂല്ല്യ.."
"ആഹാ . .പെണ്ണിന്‍റെ ഒരു കള്ളനാണം കണ്ടില്ലേ? ഇപ്പൊത്തന്നെ ഓന്‍റെ കൂടെ ദുബായിക്ക് പോകാനല്ലേ അന്‍റെ ഖല്‍ബിലെ പൂതി മോളേ... ഇനി ഇജ്ജു ഇവടെ ഇരുന്നു സ്വപ്നം കണ്ടോ. ഞമ്മള് കട്ടുറുംബാകണില്ലേ".. അമ്മായി പോയി.

പുറത്തു തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു. തുറന്നു കിടന്ന ജനലിനപ്പുറത്തെ പടിഞ്ഞാറേ മുറ്റത്തു റഷീദ് കാറ് കഴുകുന്നു. തന്‍റെ അയല്‍വാസിയും കളിക്കൂട്ടുകാരനുമായ റഷീദ് ഇപ്പോള്‍ ഉപ്പയുടെ ഡ്രൈവറും സഹായിയും കൂടിയാണ്. എപ്പോഴും ചുണ്ടില്‍ മൂളിപ്പാട്ടാണ്. അവള്‍ ഒരു കൌതുകത്തിനു ചെവിയോര്‍ത്തു.

എത്ര ചോദിച്ചിട്ടും നീ ജവാബ് തന്നില്ലാ......
കരളേ നീ എന്‍റെ ഖല്‍ബ് കണ്ടില്ലാ.....

"ജവാബ് ഞാന്‍ തന്നാല്‍ മതിയോ?  കുല്‍സുവിന്‍റെ  ചോദ്യംകേട്ടു  റഷീദ് ജാള്യതയോടെ തിരിഞ്ഞു നോക്കി.
"വേണ്ട പൊന്നേ..പണ്ട് നീ ജവാബ് തന്നതിന്‍റെ വേദന ഇപ്പോഴും മാറിയിട്ടില്ല".

കുല്‍സുവിനു ചിരി വന്നു. എട്ടാം ക്ലാസുകാരിയായിരുന്ന കുല്‍സുവിനു പത്താം ക്ലാസുകാരന്‍ റഷീദ് കൊടുത്ത കത്ത് അവള്‍ നേരെ ഉമ്മയുടെ കയ്യില്‍ കൊണ്ടുപോയി കൊടുത്തു. ഉമ്മ അതു റഷീദിന്‍റെ ഉമ്മയെ ഏല്‍പിച്ചു. പിന്നെ കേട്ടത് അവന്‍റെ ബാപ്പ മുളവടി കൊണ്ടു അവന്‍റെ ചന്തി അടിച്ചു പൊളിക്കുന്ന ബഹളവും വേദനയില്‍ പുളയുന്ന അവന്റെ  കരച്ചിലുമാണ്.

അന്ന് ചീറ്റിപ്പോയതാണ് ബാല്യകാല പ്രണയം. പക്ഷെ പിന്നീടാണ് താനും മോഹിച്ചിരുന്നു എന്ന സത്യം ക്രമേണ ഉമ്മു കുല്‍സു മനസ്സിലാക്കിയത്. ദൂരെ വെച്ചെങ്കിലും ഒരു നോട്ടം. ഒരു ചിരി ഒക്കെ അവള്‍ ആഗ്രഹിച്ചു. ദിവസത്തില്‍ ഒരിക്കലെങ്കിലും കണ്ടില്ലെങ്കില്‍ മനസ്സില്‍ വല്ലാത്ത വിങ്ങല്‍. പക്ഷെ റഷീദില്‍ നിന്നും പിന്നീടൊരിക്കലും അങ്ങിനെ ഒരു നീക്കമുണ്ടായില്ല. അവള്‍ക്കൊരിക്കലും  മനസ്സ് തുറന്നു കാണിക്കാനുള്ള ധൈര്യം ഉണ്ടായതുമില്ല.

"എടീ നിന്നെക്കാണാന്‍ വന്ന കോന്തനെ ഞാന്‍ കണ്ടു". ചിന്തകള്‍ തടസ്സപ്പെടുത്തിയ റഷീദിന്‍റെ വാക്കുകള്‍ .
"പോടോ.. ഒന് സുന്ദരനാ".
"ഓഹോ അപ്പൊ നീ ഓനെ കെട്ടാന്‍ തീരുമാനിച്ചോ?
"പിന്നില്ലേ?. അല്ലാതെ നീ കെട്ടുമോ എന്നെ?
"വേണ്ടായേ. നീ വല്ല്യ സുല്‍ത്താനയല്ലേ"
"ഓഹോ എന്നാല്‍ നീ സുല്‍ത്താനുമല്ലേ. റഷീദ് സുല്‍ത്താന്‍".
"കളിയാക്കേണ്ടെടീ. ഞാനും ഒരു കാലത്ത് സുല്‍ത്താനാകും"  റഷീദ് പറഞ്ഞു

റഷീദേ..ഉമ്മറത്ത് നിന്നും ബാപ്പയുടെ വിളി കേട്ടു.   അവന്‍ പോയപ്പോള്‍  കുല്‍സുവിന്‍റെ മനസ്സിലൂടെ പേരറിയാത്തൊരു നൊമ്പരം കടന്നു പോയി. തമാശയാണെങ്കിലും അവന്റെ വാക്കുകളില്‍ നിഴലിച്ച നിരാശ അവളുടെ മനസ്സിനെ തെല്ലു വേദനിപ്പിച്ചു.
--------------------------------------------

നരകവും സ്വര്‍ഗ്ഗവും പോലെ ദുഖത്തിന്‍റെയും സന്തോഷത്തിന്‍റെയും രണ്ടു കവാടങ്ങളാണ് വിമാനത്താവളം എന്ന് കുല്‍സുവിനു തോന്നി. ഒരിടത്ത് കൂടിച്ചേരലിന്‍റെയും മറ്റൊരിടത്ത് വേര്‍പിരിയലിന്‍റെയും ആരവങ്ങള്‍. പ്രിയപ്പെട്ടവന്‍ കയറിയ വിമാനം മേഘങ്ങള്‍ക്ക് മുകളില്‍ മറഞ്ഞപ്പോള്‍ താന്‍ ഭൂമിയില്‍ എകയായപോലെ വല്ലാത്ത ഒരു ശൂന്യത അവള്‍ക്കു അനുഭവപ്പെട്ടു. തിരിച്ചു പോരുമ്പോള്‍ കാറില്‍ എല്ലാവരും മൌനമായിരുന്നു. ആ നിശബ്ദതയില്‍ കുല്‍സുവിന്‍റെ മനസ്സിലൂടെ പിന്നിട്ട നാളുകള്‍ കടന്നുപോയി.

ആര്‍ഭാടമായി നടന്ന വിവാഹവും മധുവിധുവിന്റെ മധുരവും ഒടുവില്‍ എല്ലാ സന്തോഷവും തകിടംമറിച്ചു ഇക്ക പറഞ്ഞിട്ടു പോയ വാക്കുകളുടെ കയ്പ്പും. ആ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. "കുല്‍സു നീ സുന്ദരിയായിരുന്നെങ്കില്‍ നിന്നെ അങ്ങോട്ട്‌ കൊണ്ട് പോകുമായിരുന്നു. നീ കണ്ടില്ലേ ഈ വീട്ടില്‍ വന്നു കയറിയ പെണ്ണുങ്ങളുടെയൊക്കെ നിറവും ഭംഗിയും. നിന്നെയും കൊണ്ട് ഞാന്‍ ഗള്‍ഫിലേക്ക് ചെന്നാല്‍ എന്‍റെ കൂട്ടുകാരൊക്കെ എന്നെ കളിയാക്കും". ഇടിനാദംപോലെയായിരുന്നു ആ വാക്കുകള്‍. അത് വെറുപ്പിന്റെ കൊടുങ്കാറ്റായി അവളുടെ മനസ്സില്‍ ആഞ്ഞടിക്കുകയായിരുന്നു. ഹൃദയം തകരുന്ന വേദനയോടെ അവള്‍ ചോദിച്ചു

"പിന്നെ എന്തിനു എന്നെ കല്യാണം കഴിച്ചു".
"ഒരു പാട് ആലോചനകള്‍ വന്നു. ഒരു പാട് പെണ്‍കുട്ടികളെ കണ്ടു. നിന്നെക്കാള്‍ സൌന്ദര്യമുള്ള കുട്ടികള്‍. പക്ഷെ സാമ്പത്തികമായി ഉയര്‍ന്ന ആലോചന വന്നത് നിന്‍റെ വീട്ടുകാരില്‍ നിന്നായിരുന്നു. എന്‍റെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു മുമ്പില്‍ എനിക്ക് തലകുനിക്കേണ്ടി വന്നു. നിന്‍റെ ഭാഗ്യം എന്ന് കരുതിക്കോളൂ.

"ഇതാണോ ഭാഗ്യം. എന്നെ ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ഒരായുഷ്കാലം ജീവിക്കേണ്ടി വരിക". അത്രയും പറയാനേ അവള്‍ക്കു കഴിഞ്ഞുള്ളു. കണ്ണീരില്‍ മുങ്ങിപ്പോയ രാത്രിയില്‍ മുന്നില്‍ പരന്നുകിടക്കുന്ന‍ നിഴല്‍ വീണ ജീവിതം തന്റെ വാക്കുകള്‍ക്കു കടിഞ്ഞാണിട്ടിരിക്കുന്നു. ഇനി പറയാനൊന്നുമില്ല. ജീവിച്ചു തീര്‍ക്കാന്‍ മാത്രമേയുള്ളൂ.

"എന്താ റഷീദേ അന്‍റെ കല്യാണക്കാര്യം ഒന്നും ശരിയാകാത്തത്". ഡ്രൈവ് ചെയ്യുന്ന റഷീദിനോടു നിശബ്ദദയെ ഭേദിച്ചുകൊണ്ട് ഉമ്മയുടെ ചോദ്യം.
"അതൊന്നും നടക്കൂല ഇത്താ.
"ഉം അതെന്താ അങ്ങനെ..!
"ഞാന്‍ അങ്ങോട്ട്‌ ചോദിച്ചു ചെന്നോര്‍ക്ക് ഇന്നേ പിടിച്ചീല. എന്നെ ഇഷ്ടാന്ന് പറഞ്ഞു ആരും വന്നതൂല്ല. അതന്നെ.
"ഹ ഹ അന്‍റെ ഓരോ ബര്‍ത്താനം". റഷീദിന്റെ മറുപടി കേട്ടു എല്ലാവരും ചിരിച്ചു. പക്ഷെ റഷീദിനും കുല്‍സുവിനും ചിരിക്കാന്‍ കഴിഞ്ഞില്ല. മനസ്സില്‍ എരിയുന്ന തീക്കനല്‍ വാക്കുകളാകുമ്പോള്‍ ചിരിക്കാനാവില്ലല്ലോ.. ഒന്ന് കരയാന്‍ പോലുമാവാതെ കുല്‍സു മുഖം താഴ്ത്തി ഇരുന്നു.

*********** --------- **********
.

70 comments:

  1. കഥയാണ് എങ്കിലും സത്യവുമാകം.. എന്നാലും ഇഷ്ടമില്ലാത്തത് കല്യാണം കഴിഞ്ഞു തുറന്നു പറഞ്ഞ ചങ്കൂറ്റം അത് സമ്മതിക്കാതെ വയ്യ....അയ്യോ.............

    ReplyDelete
  2. സമയത്ത് തുറന്നു പറയാൻ കാണിക്കേണ്ട ചങ്കൂറ്റം എല്ലാം കഴിഞ്ഞതിനു ശേഷം കാണിച്ചാൽ ജീവിതം മുഴുവൻ അനുഭവിക്കേണ്ടിവരും. വൈവാഹിക ജീവിതത്തിൽ പലപ്പോഴും എല്ലാ ഇഷ്ടങ്ങളും നടന്നുകൊള്ളണമെന്നില്ല. കിട്ടിയതിനെ അഡ്ജസ്റ്റു ചെയ്തു ജീവിക്കുക എന്ന പോളിസിയാണ് കൂടുതലും. ഇനി തമ്മിൽ കണ്ടു പ്രേമിച്ചു കല്ല്യാണവും കഴിഞ്ഞതിനു ശേഷവും പൊരുത്തകേടുകളിൽ ജീവിക്കുന്നവരെയും ബന്ധങ്ങൾ അവസാനിപ്പിച്ചവരെയും കാണാം. ഒരു പക്ഷെ അറേഞ്ചഡ് മേര്യേജിനേക്കാൾ കൂടുതൽ ഫെയിലായത് ലൌമേര്യേജുകളാവും. പ്രേമിക്കുന്ന അവസ്ഥയല്ല ജീവിതത്തോട് അടുക്കുമ്പോഴുണ്ടാവുക.

    മരിക്കുവോളം ഒന്നിച്ച് ജീവിക്കേണ്ടവർ എന്നതിനാൽ വിവാഹത്തിലേർപ്പെടുന്നവരുടെ ശരിയായ ഇഷ്ട അനിഷ്ടങ്ങൾ അറിയേണ്ടതാണ് എന്ന് ഈ കഥ നമ്മോട് പറയുന്നു.

    ReplyDelete
  3. അറിയാം. ഇങ്ങനെയൊരു പെണ്‍കുട്ടിയെ അറിയാം. ഇവിടെ കഥാനായകന്‍ നേരിട്ടു പറഞ്ഞു. അവിടെ ആ കുട്ടി കേട്ടുനില്‍ക്കുന്നതറിയാതെ നായകന്‍ സുഹൃത്തിനോടു പറഞ്ഞു. ചെറുക്കന്റെ അനിയത്തിക്കുട്ടി കൂടെ നിന്നു കേട്ടതു കൊണ്ട് എല്ലാവരും അറിഞ്ഞു.. ഒരു ജന്മം മുഴുവന്‍ ആ വിങ്ങലും പേറി നിശ്ശബ്ദം! അതുകൊണ്ടു അതിശയമൊന്നും തോന്നുന്നില്ല.
    നന്നായി അവതരിപ്പിച്ചു അക്ബര്‍. അഭിനന്ദനങ്ങള്‍.

    ReplyDelete
  4. കഥ എങ്ങിനെയാവണം എന്നത് രചയിതാവിന്റെ സ്വാതന്ത്ര്യം.
    എന്നാലും വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിച്ചത് ഭര്‍ത്താവ് നല്‍കിയ അപമാനത്തില്‍ നിന്നും അയാളെ ഉപേക്ഷിച്ചു പോരുന്ന തന്റെടിയായ ഒരു കുല്‍സുവിനെയാണ്. റഷീദുമായി വീണ്ടും ഒന്നിക്കണം എന്നുമില്ല.
    പക്ഷെ കഥ ഇഷ്ടായി.
    പ്രത്യേകിച്ച് ഈ വരികള്‍
    എന്നിട്ട് അമ്മായി ഈ പരീക്ഷയില്‍ പാസ്സായിട്ടും എന്നും കണ്ണീരാണല്ലോ? ഒരു നിമിഷം അമ്മായി മൂകയാകുന്നത് കണ്ടപ്പോള്‍ ആ തമാശ വേണ്ടായിരുന്നു എന്നു കുല്‍സുവിനു തോന്നി "

    പക്ഷെ രണ്ടാമത് "എടീ ഇജ്ജു പാസ്സായി. ഓന് അന്നേ പുടിച്ചിക്കിണ്" എന്ന് വീണ്ടും വരേണ്ടിയിരുന്നില്ല എന്ന് തോന്നി.

    ഏതായാലും കഥ ആസ്വദിച്ച് വായിച്ചു

    ReplyDelete
  5. പണം നോക്കി മാത്രം വിവാഹം കഴിക്കുന്നവര്‍ ഉണ്ട് ..ഇതും അത്തരത്തില്‍ ഒന്നായി ...എല്ലാം അറിഞ്ഞു ..എല്ലാം വിഴുങ്ങി നീറി ജീവിക്കുന്നവര്‍ ഒരു പാടുണ്ട്

    ReplyDelete
  6. പണ്ട് പെണ്ണ് കാണാന്‍ അത്തറും പൂശി ഇറങ്ങുമ്പോള്‍ വാപ്പ തന്ന ഒരു ഉപദേശത്തെ ആണ് ഓര്മ വന്നത്
    "നിന്‍റെ ഭാര്യ സുന്ദരി ആയാല്‍ അയല്‍ പക്കകാര്‍ക്ക് കൊള്ളാം അല്ലാതെ നിനക്ക് കൊള്ളില്ല
    അത്കൊണ്ട് കാണുന്ന പെണ്ണിന്റെ മുഘത്തിലെക്ക് അല്ല ഹൃദയത്തിലേക്ക് നോക്കണം അവിടെ സൌന്ദര്യം ഉറപ്പ് വരുത്തണം "
    വിവാഹ കമ്പോളത്തിന്റെ മ്ലേച്ച മുഖം വളരെ മനോഹരമായി പറഞ്ഞു

    ReplyDelete
  7. "...റഷീദിന്റെ മറുപടി കേട്ടു എല്ലാവരും ചിരിച്ചു. പക്ഷെ റഷീദിനും കുല്‍സുവിനും ചിരിക്കാന്‍ കഴിഞ്ഞില്ല. മനസ്സില്‍ എരിയുന്ന തീക്കനല്‍ വാക്കുകളാകുമ്പോള്‍ അവ ചിരിപ്പിക്കില്ലല്ലോ. ഒന്ന് കരയാന്‍ പോലുമാവാതെ കുല്‍സു മുഖംതാഴ്ത്തി ഇരുന്നു" - വായനക്കാരനും ! അഭിനന്ദനങ്ങള്‍, പ്രിയപ്പെട്ട അക്ബര്‍ക്ക.

    ReplyDelete
  8. പരസ്പരം മനസ്സിലാക്കുന്ന, ഇഷ്ടപ്പെടുന്ന ഇണകളെ കിട്ടുന്നതുതന്നെയാണ് ജീവിതത്തിലെ എല്ലാ ഐശ്വര്യങ്ങളുടെയും തുടക്കം. സൌന്ദര്യവും സമ്പത്തും മാത്രം നോക്കി വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നവരും പിന്നീട് സൌന്ദര്യമില്ലാത്തതിന്റെ പേരിലും സമ്പത്ത് കിട്ടാത്തതിന്റെ പേരിലും വഴിപിരിയുന്ന എത്രയോപേർ.

    കഥ ഇഷ്ടമായി.
    ആശംസകൾ!

    ReplyDelete
  9. ഓഹോ ഒരു ദുരന്ത പ്രണയം ...

    ReplyDelete
  10. എന്താ പേര്
    ഉമ്മു കുല്‍സു
    ഏതു വരെ പഠിച്ചു
    പ്ലസ് ടു കഴിഞ്ഞു
    പിന്നെന്തേ പടിക്കാഞ്ഞത്
    തോറ്റു. പിന്നെ പോയില്ല
    ഉം. എന്നെ ഇഷ്ടമായോ?.

    ഇതൊക്കെ പഴയത്....

    ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യങ്ങൾ..

    ഫേസ്ബുക്ക് നയിം.
    ബീവാത്തു123
    ബ്ലോഗു ഉണ്ടോ..?
    ഇല്ല.
    അതന്താ ഇല്ലാത്തേ..?

    ReplyDelete
  11. ഒരു വാക്ക് ഒരു ജീവിതത്തെ വിഴുങ്ങുന്നത് എങ്ങനെയെന്ന് നന്നായി പറഞ്ഞു. 'ഇനി പറയാനൊന്നുമില്ല. ജീവിച്ചു തീര്‍ക്കാന്‍ മാത്രമേയുള്ളൂ'.

    ReplyDelete
  12. കഥയായി കാണാനാകുന്നില്ല .. വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നീറ്റല്‍. എഴുത്ത് ആസ്വദിച്ചു എന്നതിന്റെ തെളിവ് ...

    ReplyDelete
  13. ഒരു പുതുമയും ഇല്ലാത്ത കഥ. അക്ബറിന്റെ ഇത് വരെയുള്ള പോസ്റ്റുകളില്‍ പിന്നില്‍. ഞാനൊക്കെ എഴുതും പോലെയല്ല. അക്ബര്‍ പോസ്ടിട്ടു പെരെടുത്തവന്‍, ബ്ലോഗര്‍മാരില്‍ മേല്തട്ടിലുള്ളവന്‍,ഞാനൊക്കെ കുറച്ചു കൂടുതല്‍ പ്രതീക്ഷിക്കും

    ReplyDelete
  14. ജീവിതമായി സാമ്യത ഉള്ള...നന്നയിട്ടുന്ന്ദ്.....ഒരല്പം വേദന സമ്മാനിച്ചു

    ReplyDelete
  15. എല്ലാത്തിലും വലുത് പണം തന്നെയാണ്.

    നല്ല കഥ..ശരിക്കും മനസ്സില്‍ തട്ടി

    ReplyDelete
  16. നിക്കാഹും കാത്തിരിക്കുന്നോണ്ട് 'കാത്തിരുന്ന നിക്കാഹ്' എന്ന് കേട്ടപ്പോ മണ്ടിപ്പാഞ്ഞ് വന്നതാ... ആളെ ബേജാറാക്കിക്കാഞ്ഞല്ലോ ഇങ്ങള്.

    ഇഷ്ടായിട്ടോ കഥ. കാരണം എനിക്കും അറിയാം തീരുമാനം എടുക്കാന്‍ അല്‍പ്പം വൈകിയതില്‍ ഇഷ്ടമില്ലാത്ത ജീവിതം നയിക്കുന്ന ഒരു സുഹൃത്തിനെ.

    ReplyDelete
  17. പരസ്പരം പൊരുത്തപ്പെടാനാവാതെ പോകുന്നത് എന്നിട്ടും വിധിയെ പഴിച്ചു ജീവിച്ചു തീര്‍ക്കുന്നതെത്ര അസ്സഹനീയം.?? കഥയിലെ ചെക്കന് പറ്റിയ തെറ്റ്, നേരത്തെ കുത്സുവും ചെയ്തത് ഇത് തന്നെയല്ലേ..? റഷീദിനെ തഴഞ്ഞതിന് മറ്റു കാരണമൊന്നും കാണുന്നില്ല താനും.!!

    ഗണിതങ്ങളാകുമീ ബന്ധങ്ങളില്‍ ലാഭ-
    ക്കൊതിയായി മാറുന്നു സ്നേഹത്തിന്‍ വാക്കുകള്‍.

    ReplyDelete
  18. കഥ ഇഷ്ടമായി. ഇങ്ങനെ ചില കഥാപാത്രങ്ങളെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
    അവരില്‍ തന്നെ കല്യാണം കഴിഞ്ഞ് നഷ്ടബോധത്തോടെ ജീവിക്കുന്നവരുമുണ്ട്, കല്ലിവല്ലി സ്റ്റൈലില്‍ ജീവിക്കുന്നവരുമുണ്ട്.

    @കൊമ്പന്‍ - കമെന്റ്റ്‌ ഇഷ്ടമായി ,
    കൊമ്പന്റെ വാപ്പ ഇത്രയും പറഞ്ഞിട്ടുണ്ടെങ്കില്‍ കൊമ്പന്റെ അയല്‍വാസിയുടെ വാപ്പ എന്ത് പറഞ്ഞിട്ടുണ്ടാകും? :-)

    ReplyDelete
  19. ഇതിലെ ആശയം ചിന്തിക്കാനുണ്ട് .ഇസ്ലാമിൽ ഒരു അന്യ പുരുഷനു ഒരു സ്ത്രീ‍യെ കാണാൻ അനുവദിച്ച സമയത്തിൽ ഒന്നാണ് പെണ്ണു കാണൽ . അതു അനുവദിച്ചതു തന്നെ സ്ത്രീക്കും പുരുഷനും അവരുടെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞ് അവരുടെ ദാമ്പ്യത്തത്തിൽ ഒരു കരടില്ലാത്ത സന്തോഷത്തിൽ മുന്നേറാൻ വേണ്ടി മാത്രമാണ്. ഇന്നത്തെ സ്ത്രീ സമൂഹം അനുഭവിക്കുന്ന ഒരു ദുരന്തത്തെ കഥയിൽ വായിച്ചെടുക്കാ കഴിഞ്ഞു പണത്തിനു മാത്രം മുന്തൂക്കം കൊടുക്കുന്ന നട്ടെല്ലില്ലാത്ത പുരുഷനെ. മനസിലുള്ളത് തുറന്നു പറയാൻ കഴിയാത്ത രണ്ടു ജന്മങ്ങളേയും.. എന്തോ ഇതൊക്കെ ഉൾക്കൊള്ളുന്ന ഒരു കഥയാണെങ്കിലും ചാലിയാറിലെ ഒഴുക്ക് ഈ പോസ്റ്റിനില്ലാത്ത പോലെ .. ഇതിലും നല്ല ഒത്തിരി പോസ്റ്റുകൾ ചാലിയാറിലൂടെ ഒഴുകി പോയതു കൊണ്ടാകാം അല്ലെ.. പുതുമയുള്ള നല്ല രചനകൾ ഇനിയും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു...

    ReplyDelete
  20. "പിന്നെ എന്തിനു എന്നെ കല്യാണം കഴിച്ചു".
    "ഒരു പാട് ആലോചനകള്‍ വന്നു. ഒരു പാട് പെണ്‍കുട്ടികളെ കണ്ടു. നിന്നെക്കാള്‍ സൌന്ദര്യമുള്ള കുട്ടികള്‍. പക്ഷെ സാമ്പത്തികമായി ഉയര്‍ന്ന ആലോചന വന്നത് നിന്‍റെ വീട്ടുകാരില്‍ നിന്നായിരുന്നു. എന്‍റെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു മുമ്പില്‍ എനിക്ക് തലകുനിക്കേണ്ടി വന്നു. നിന്‍റെ ഭാഗ്യം എന്ന് കരുതിക്കോളൂ.

    വിവഹം കഴിക്കാത്തവര്‍ക്ക് ഇതൊരു ചെറിയ സന്ദേശം... ഒര്‍ക്കുക പണത്തെക്കാള്‍ വലുതാണു നമ്മുടെ ജീവിതം... കുറച്ചെങ്കിലും അഭിമാനം ഉള്ളവരായ ഒരു സമൂഹം / സമുദായം വളര്‍ന്ന് വരേണ്ടത് ഇന്നു കാലത്തിന്റെ ആവശ്യമാണ്.... എഴുത്ത് വളരെ നന്നായി... സമൂഹത്തെ ഉദ്ദരിക്കാന്‍ പ്രത്യേകിച്ച് യുവാക്കളെ...ഇനിയും ഇതുപോലെയുളള നല്ല എഴുത്തുകള്‍ സ്വാഗതം ചെയ്യുന്നു

    ReplyDelete
  21. ആദ്യമാണ് ഇവിടെ .
    കഥയുടെ ആശയവും ,അവതരണ രീതിയും ഇഷ്ട്ടപ്പെട്ടു .

    സമൂഹത്തിനു നേരെ വിരല്‍ ചൂണ്ടുന്ന ഈ ചോദ്യം നന്നായി....
    "ഇതാണോ ഭാഗ്യം. എന്നെ ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ഒരായുഷ്കാലം ജീവിക്കേണ്ടി വരിക...?".

    പക്ഷെ ....ഇന്നും ,ഈ നിമിഷവും എത്രയോ പെണ്‍ മനസ്സുകള്‍ ഈ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ പോലും കഴിയാതെ എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നുണ്ട് .


    കഥയുടെ രചനയില്‍ എനിക്ക് തോന്നിയ ചിലത് .(ഉള്‍ക്കൊള്ളും എന്ന വിശ്വാസത്തോടെ ....)

    തുടക്കത്തിലെ വരികളില്‍ അല്‍പ്പം മാറ്റം വരുത്തി നോക്കി .(ക്ഷമിക്കണം)

    മുറ്റത്തു കാറുകളുടെ ഒച്ചയും ,ബഹളവും.
    സ്വീകരണ മുറിയില്‍ പൊങ്ങച്ചം പറഞ്ഞു കൊണ്ടിരുന്ന ഉപ്പയുടെയും ,മാമാ മാരുടെയും സംസാരം പൊടുന്നനെ നിന്നു.
    "ഇത്താത്ത.... അവര്‍ എത്തി".
    കുഞ്ഞിക്ക ഓടി വന്നു ഉമ്മയോട് പറയുന്നത് കൊലുസ്സു കേട്ടു. അണിയിച്ചൊരുക്കി അറയില്‍ കൊണ്ടുപോയി ഇരുത്തുമ്പോള് കുല്സുവിനോട് അമ്മായി പറഞ്ഞു.....

    റഷീദ് എന്ന കഥ പാത്രത്തിന്റെ രംഗ പ്രവേശം മുതല്‍, പിന്നീടു വരുന്ന വരികളില്‍ കുറെ ഭാഗത്ത്‌ അത്ര ഒരു വായന സുഖം കിട്ടിയില്ല എന്ന് തോന്നി.
    അതുവരെ കഥാകാരന്‍ കഥ പറയുന്നു,പിന്നീടു പെട്ടെന്ന് രചയിതാവിന്റെ സ്വാതന്ത്ര്യം കഥാപാത്രം ഏറ്റെടുത്തില്ലേ എന്നൊരു തോന്നല്‍ ,"മൂപ്പര്‍" എന്ന പ്രയോഗമൊക്കെ ഒരു ചേര്‍ച്ചക്കുറവുപോലെ.
    സംഭാഷണ ശകലങ്ങള്‍ എല്ലാം ഡബിള്‍ കോട്സ്സ് ഇട്ട് എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്.

    കഥ തിരക്കിട്ട് പോസ്റ്റ്‌ ചെയ്ത ഒരു പ്രതീതി , ഒന്ന് കൂടി എഡിറ്റ്‌ ചെയ്യാമായിരുന്നു .

    വീണ്ടും ഈ വഴി വരാം ,"ചാലിയാറില്‍" പുതിയ സൃഷ്ട്ടികള്‍ ജന്മം കൊള്ളുമ്പോള്‍.

    ആശംസകള്‍ .

    ReplyDelete
  22. റഷീദ്മാര്‍ അരങ്ങു തകര്‍ക്കുന്ന ഈ ലോകത്ത് കുല്‍സുവിനെപ്പോലുള്ളവര്‍ക്ക് കണ്ണീര്‍ മിച്ചം.

    ReplyDelete
  23. കഥ എനിക്ക് നല്ല ഒഴുക്കോടെ വായിക്കാനായി.
    അത് കൊണ്ടു തന്നെ ഇഷ്ടമായി. എച്ച് കെട്ടുകളുടെ മുഷിപ്പില്ലാതെ വായിക്കാവുന്ന കഥ . അതാണ്‌ ചാലിയാര്‍ കഥകള്‍
    ആശംസകള്‍

    ReplyDelete
  24. നല്ല കഥ..നമ്മുടെ സമൂഹത്തിൽ നടക്കുന്ന കഥ..നൊ എന്ന് പറയേണ്ടിടത്ത് യെസ് എന്ന് പറയുമ്പോൾ ഉണ്ടാകുന്ന ചില കാര്യങ്ങൾ വരച്ചു കാട്ടി..അഭിനന്ദനങ്ങൾ!

    ReplyDelete
  25. മുന്‍പുള്ള പോസ്റ്റുകള്‍ വായിച്ച ഒരു വ്യക്തി അക്ബറില്‍ നിന്ന് പ്രതീക്ഷിക്കുന്നത്‌ അല്പം കൂടി കൂടുതലാണ് എന്നെനിക്ക് തോന്നി.
    ഇപ്പോഴും നിലനില്‍ക്കുന്നതാണ് സമ്പത്ത്‌. പെണ്ണുകാണല്‍ എല്ലാം ഒരു ചടങ്ങ് മാത്രം. സമ്പത്ത്‌ മാത്രമല്ല പല വിഷയങ്ങളും വിവാഹവുമായി ഇപ്പോഴും തുടരുന്നത് ഒഴിവാക്കപ്പെടെണ്ടത് തന്നെ.
    ലളിതമായ എഴുത്ത്‌.

    ReplyDelete
  26. @-Jazmikkutty -അവനു അവാര്‍ഡു കൊടുക്കണം അല്ലെ. ഹ ഹ ഹ.

    @-shameeraku - tks

    @-ബെഞ്ചാലി -ജീവിതത്തില്‍ എടുക്കേണ്ട ഏറ്റവും വലിയ ഈ മാനം സ്വന്തം ഇഷ്ടപ്രകാരം ആയില്ലെങ്കില്‍ ഇങ്ങിനെ സംഭവിക്കാം

    @-കുന്നെക്കാടന്‍ -കല്യാണം കഴിക്കുംബോഴെങ്കിലും ഈ confusion പാടില്ലേ. ഹ ഹ ഹ

    @-മുകിൽ - നമ്മുടെ ജീവിത പരിസരങ്ങളില്‍ നിന്നാണല്ലോ കഥകളും കവിതകളും ഒക്കെ ജനിക്കുന്നത്. അപ്പോള്‍ മുകില്‍ പറഞ്ഞപോലെ സമാനതകള്‍ ധാരാളം.

    ReplyDelete
  27. @-ചെറുവാടി - ഈ വിലയിരുത്തലിനു നന്ദി. പറഞ്ഞതിനെ അതിന്‍റെ പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു.

    പരിമിതികളുടെ പരിധിക്കുള്ളില്‍ ആരെയും വേദനിപ്പിക്കാന്‍ കഴിയാതെ സ്വന്തം ആഗ്രഹങ്ങള്‍ തുറന്നു പറയാന്‍പോലും ഭയപ്പെടുന്ന നിഷ്കളങ്ക കഥാപാത്രങ്ങളാണ് റഷീദും കുല്‍സുവും.

    ഒഴുക്കില്‍ ജീവിതത്തെ സ്വയം സമര്‍പ്പിച്ചവര്‍, വിധിയെക്കെതിരെ നേരിയ ചെറുത്തു നില്‍പ്പിനു പോലും അശക്തരായവര്‍. അവരെ സ്വാഭാവികതയോടെ പകര്‍ത്തുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ. ആ നിലക്ക് ഞാന്‍ കഥയോടെ നീതി കാണിച്ചു എന്നാണു എന്റെ വിശ്വാസം.

    കമന്റില്‍ അവസാനം പറഞ്ഞ ഭാഗം ഞാന്‍ തിരുത്തിയിട്ടുണ്ട്. പോരായ്മകള്‍ പറഞ്ഞു തന്നതിന് വീണ്ടും നന്ദി.

    ReplyDelete
  28. നമ്മുടെ ഇടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ജീവിതങ്ങള്‍ വളരെ ലളിതമായി ഇവിടെ അവതരിപ്പിച്ചിട്ടും വേദന ബാക്കിയാവുന്നു. ഒരിക്കല്‍ തുറന്നുപറയാന്‍ ബാക്കിവെച്ച ഇഷ്ടം ഇനിയും ഇഷ്ടമായി മനസ്സില്‍ സൂക്ഷിക്കുന്നത് അപകടമല്ലേ...?

    ReplyDelete
  29. @-രമേശ്‌ അരൂര്‍- ഇങ്ങിനെ ഒക്കെ നടക്കുന്നു. നന്ദി.

    കൊമ്പന്‍ - മനസ്സ് ചിഴുന്നു നോക്കാന്‍ ആവില്ലല്ലോ.

    @-Noushad Kuniyil - ഈ വരവിനു നന്ദി നൌഷാദ് ഭായി.

    @-അലി - ശരിയാണ്. പരസ്പരം വേദനിപ്പിക്കാതെ നോക്കാനുള്ള നല്ല മനസ്സുണ്ടെങ്കില്‍ ജീവിതം എത്ര സമാധാന പൂര്‍ണം.

    @-MyDreams - അത് തന്നെ. വായനക്ക് നന്ദി.

    @-jiya | ജിയാസു.- ഹ ഹ അപ്പൊ ഫേസ് ബൂക്കിലാണോ പെണ്ണ് കാണല്‍.

    @-ബഷീര്‍ Vallikkunnu - അതെ ബഷീ ജി. വാക്കുകള്‍ മുറിവുണ്ടാക്കുന്നത് ഹൃദയത്തിലാണ്.

    ReplyDelete
  30. @-Jefu Jailaf - ജീവിതം ചിലപ്പോള്‍ കഥയെക്കാള്‍ വിസ്മയകരം. നന്ദി.

    @-Haneefa Mohammed - ശരിയാണ്. നാം ഏറെ കേട്ടുകഴിഞ്ഞതാണ് ഈ കഥയിലെ പ്രമേയം. അതിനാല്‍ വിഷയത്തില്‍ പുതുമയില്ല എന്നത് നേര്. ഓരോ സന്ദര്‍ഭങ്ങളിലും സാധാരണ മനുഷ്യര്‍ എങ്ങിനെ പെരുമാറും എന്ന എന്റെ ഒരു നിരീക്ഷണമായിരുന്നു ഈ കഥ. എഴുത്ത് ഇനിയും ഒരുപാട് നന്നാവേണ്ടിയിരിക്കുന്നു എന്ന് ഈ കമന്റില്‍ നിന്നും മനസ്സിലാക്കുന്നു. ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദി.


    @-ഷംസീര്‍ melparamba - സാമ്യത മാത്രമല്ല. നേരറിവുല്ലൊരു ജീവിതം തന്നെയാണ് ഈ കഥ.

    @-ശ്രീക്കുട്ടന്‍ - ചിലര്‍ പണത്തെ മാത്രം സ്നേഹിക്കുന്നു.

    @-ഷബീര്‍ (തിരിച്ചിലാന്‍)- നിക്കാഹ് എന്ന് കേട്ടപ്പോള്‍ ഓടി വന്നതാണ് അല്ലെ. ധൃതി കൂട്ടല്ലേ മുത്തെ. ഞാനും വരുന്നുണ്ട് നിന്റെ നിക്കാഹിനു.

    @-Rayees Peringadi - താങ്ക്സ്

    @-നാമൂസ് - കുല്‍സു തെറ്റ് ചെയ്തില്ലല്ലോ. അവള്‍ റഷീദിനെ തഴഞ്ഞിട്ടില്ല. ഒന്നൂടെ വായിച്ചാല്‍ മനസ്സിലാകും.

    @-ഹാഷിക്ക് - സന്തോഷം ഹാഷിക്ക്. അപ്പോള്‍ ഞാന്‍ അസ്വാഭാവികമായത് ഒന്നും പറഞ്ഞില്ല.

    ReplyDelete
  31. @-ഉമ്മു അമ്മാര്‍ - കമന്റിലെ ഈ ഓര്‍മ്മപ്പെടുത്തല്‍ തീര്ത്തും ശരിയാണ്. ഒരാളുടെ അനിഷ്ടം രണ്ടു പേരെയും ബാധിക്കും എന്നത് കൊണ്ട് പരസ്പരം തുറന്നു സംസാരിച്ചു ഇഷ്ടമായെങ്കില്‍ മാത്രം തീരുമാനിക്കേണ്ട കാര്യമാണ് വിവാഹം എന്നത് നേര്. പോസ്റ്റിലെ പോരായ്മ തുറന്നു പറഞ്ഞതിന് നന്ദി. ഈ വിമര്‍ശനം ഉള്‍ക്കൊള്ളുന്നു.

    @-Abdhul Vahab - ശരിയാണ്. തെറ്റായ ഒരു തീരുമാനം ബാധിക്കുന്നത് രണ്ടു ജീവിതങ്ങളെയാണ്‌. മനസ്സമാധാനം പണം കൊടുത്ത് വാങ്ങാനൊക്കില്ല.

    @-Suja -വളരെ സൂക്ഷ്മതയോടെ കഥ വായിച്ചു അഭിപ്രായം പഞ്ഞതിനു നന്ദി. പറഞ്ഞതത്രയും പോരായ്മകള്‍ തന്നെയാണ്. ഞാന്‍ എല്ലാം എഡിറ്റു ചെയ്തു. തിരക്കിട്ട് പോസ്റ്റു ചെയ്തു എന്നതൊന്നും ഒരു excuse അല്ല. മുമ്പില്‍ വരുന്നതിനെ വായിച്ചു വിലയിരുത്തുക എന്നതാണല്ലോ നല്ല വായനക്കാര്‍ക്ക് ചെയ്യാനുള്ളത്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. നന്ദി.

    @-mayflowers - ശരിയാണ് നിങ്ങള്‍ പറഞ്ഞത്. ആരുടെ തെറ്റിലും കണ്ണീര്‍ ഏറെയും സ്ത്രീകള്‍ക്ക് തന്നെ. എഴുത്തിനെപ്പറ്റി ഒന്നും പറഞ്ഞില്ല.

    ReplyDelete
  32. @-ഇ-smile chemmad - മുഷിപ്പില്ലാത്ത വായന തന്നു എന്നറിഞ്ഞതില്‍ സന്തോഷം ഇസ്മായില്‍.

    @-തൂവലാൻ - തെറ്റായ തീരുമാനവും, വേണ്ട സമയത്ത് തീരുമാനം എടുക്കാന്‍ കഴിയാത്തതുമൊക്കെ എങ്ങിനെ ജീവിതത്തെ ബാധിക്കുന്നു എന്ന് പറയാനാണ് ശ്രിച്ചത്. നന്ദി.

    @-പട്ടേപ്പാടം റാംജി - വളരെ നന്ദി റാംജി ഈ ഓര്‍മ്മപ്പെടുത്തലിന്. എഴുത്തില്‍ ഒരുപാടു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിവാഹക്കമ്പോളത്തില്‍ എപ്പോഴും മുന്‍‌തൂക്കം സമ്പത്തിനുതന്നെ എന്ന സ്ഥിതിക്ക് ഇന്നും മാറ്റം വന്നിട്ടില്ല.

    @-ഷമീര്‍ തളിക്കുളം -പലര്‍ക്കും പല കാരങ്ങള്‍ കൊണ്ടും സ്വന്തം ഇഷ്ടങ്ങളെ മാറ്റി വെക്കേണ്ടി വരുന്നു. അതില്‍ ചിലപ്പോള്‍ നന്മയും തിന്മയും ഉണ്ടാകും.

    വായനക്കും അഭിപ്രായത്തിനും എല്ലാവര്ക്കും നന്ദി.

    ReplyDelete
  33. നന്നായിട്ടുണ്ട് സുഹ്രുത്തെ,,,, കുറച്ചുകൂടി എഴുതാമായിരുന്നു,,,,, വിവാഹം അതൊരുതരം ലോട്ടറി പോലെയാണ്..... പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്,,, ഇങ്ങനെ എത്രയോ ഉമ്മു കുല്‍സുമാര്‍ നമ്മുടെ സമൂഹത്തില്‍ ഇന്നും ജീവിക്കുന്നു,,,, വിവാഹത്തില്‍ ശരീരത്തിന്‍റെ സൗന്ദര്യത്തേക്കാള്‍ പ്രധാനം മനസ്സിന്‍റെ സൗന്ദര്യംതന്നെയാണ്,,,

    ReplyDelete
  34. മനസ്സില്‍തട്ടിയ കഥാപാത്രങ്ങള്‍ റഷീദും കുല്സുവും

    നല്ല കഥ .. അഭിനന്ദനങ്ങള്‍

    ReplyDelete
  35. വേദനിപ്പിയ്ക്കുന്ന കഥ.

    ReplyDelete
  36. എനിക്ക് നേരിട്ടറിയാവുന്ന ഒരു കുടുംബമുണ്ട് ഇതേ അവസ്ഥയില്‍.

    ReplyDelete
  37. ആദ്യപകുതി നല്ല ഫ്ലോ. രണ്ടാം പകുതിയില്‍ ഒരു somethin missing പോലെ തോന്നി. ഒറ്റ ശ്വാസത്തില്‍ വായിച്ചു.
    "പോടോ.. ഒന് സുന്ദരനാ".......കണ്ടിഷ്ടപ്പെട്ട ആളെ 'ഓന്' എന്ന് പറയുമോ? ഹ ഹ ഹ
    അഭിനന്ദനങ്ങള്‍ അക്ബര്‍ ജി

    ReplyDelete
  38. കാത്തിരുന്ന്‌കിട്ടിയ കല്യാണം,പിന്നീട് പ്രതീക്ഷകള്‍ക്കൊന്നും വകയില്ലാതെ ജീവിക്കേണ്ടിവരിക....മറ്റുള്ളവരെകരുതി തീരുമാനംഎടുക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ സ്വയംബലികളാകുന്നവര്‍..!
    നല്ല കഥ... നല്ല‌അഭിപ്രായം..:)

    ReplyDelete
  39. കാണാന്‍ നല്ലത് തിന്നാന്‍ കൊള്ളൂലാന്ന് എന്നാണാവോ ഈ പഹയന്മാര്‍ മനസ്സിലാക്കുക!!

    ReplyDelete
  40. പ്രണയം നഷ്ടപെടലിന്റെതാണ്... അതു എപ്പോഴും നമ്മെ വേദനിപ്പിച്ചു സുഖിപ്പിക്കും .... എന്നും ഓര്‍ത്തിരിക്കുന്ന സുഖമുള്ള നോവാണ് പ്രണയം ....

    ReplyDelete
  41. നല്ല കഥ..നഷ്ട പ്രണയം നന്നായി പറഞ്ഞു..

    ReplyDelete
  42. ആദ്യ പകുതി കൂടുതല്‍ മികച്ചു നില്‍ക്കുന്നു. കുത്സുവിന്റെയും റഷീദിന്‍റെയും മനോഗതങ്ങള്‍ കൂടുതല്‍ തെളിഞ്ഞു നില്‍ക്കുന്നു. രണ്ട് പേരും ചേര്‍ന്നുള്ള സംഭാഷണവും മനസ്സില്‍ തട്ടുന്നതാണ്. അവസാന വരിയും വായിച്ചു തീരുമ്പോള്‍, നല്ലൊരു കഥ വായിച്ച സംതൃപ്തി തീര്‍ച്ചയായും ഉണ്ട്.

    ReplyDelete
  43. നശിപ്പിച്ചു. ഛെ..
    ബാല്യകാല സഖി പോലെ ഒരു ക്ലാസ്സിക്ക് വായിച്ചു തുടങ്ങിയോ എന്ന് ഒരു നിമിഷം ചിന്തിച്ചതാ.. അക്ബറിക്കാ, ഈ കഥയും ഇഷ്ടമായി. പക്ഷെ ഈ കഥയെ ഒരു ഉഗ്രൻ സംഭവമാക്കി മാറ്റാമായിരുന്നു എന്നതാണ് ആത്മാർത്ഥമായ അഭിപ്രായം. പെട്ടന്ന് പറഞ്ഞ് നിർത്തിയത് പോലെ അനുഭവപ്പെട്ടു. വെറും പൈങ്കിളിയല്ലാത്ത ഒരു മനോഹരമായ പ്രേമം കുൽസുവിനും റഷീദിനുമിടയിൽ ഉണ്ടായിരുന്നു അത് ഒന്നുകൂടെ ഡെവലപ്പ് ചെയ്യാമായിരുന്നു എന്ന് തോന്നുന്നു. കഥ ഇഷ്ടമായി. ആശംസകൾ.

    ReplyDelete
  44. MENS SEIZE THE BEAUTIFUL
    AND REJECT THE USEFUL
    എന്നൊരു ചൊല്ലുണ്ട്. പക്ഷെ കല്യാണക്കാര്യത്തില്‍ മാത്രം ചില പുംഗവന്മാര്‍ ഈ useful (ധനം) തെരഞ്ഞെടുക്കുന്നു!
    beautiful (സൌന്ദര്യം)ഒഴിവാക്കുന്നു!
    ഈ കഥയിലെ 'അത് നിന്റെ ഭാഗ്യമാണെന്ന് കരുതിക്കോളൂ' എന്ന പുരുഷഭാഗത്തിന്റെ ഗീര്‍വാണം ചിലര്‍ പല രീതിയിലായി പ്രയോഗിക്കുന്നത് കാണാം.
    ഉദാ: "അവള്‍ക്കു ഞാനൊരു ജീവിതം കൊടുത്തു" എന്ന് പലയിടത്തും നാം കേള്‍ക്കാറുണ്ട്. സത്യത്തില്‍ വളരെ അരോചകവും വൃത്തികേടും ആയിട്ടാണ് ഈ വാക്കുകള്‍ അനുഭവപ്പെടുന്നത്.
    ജീവിതം കൊടുക്കാന്‍ ഇയാളാര് ദൈവമോ?
    പുര്‍ഷനും സ്ത്രീയും കൂടുംബോഴേ ഒരു ദാമ്പത്യജീവിതം ഉണ്ടാകൂ. രണ്ടുപേരും ഒന്നിക്കുമോഴാണ്‌ ജീവിതം പൂര്‍ണ്ണമാകുന്നത്.
    കുറ്റവും കുറവും പരസ്പരം ക്ഷമിക്കുംബോഴാനു ശാന്തി ഉണ്ടാകുന്നത്.
    (നാട്ടില്‍ അങ്ങിങ്ങായി നടക്കുന്ന ചില പുഴുക്കുത്തിനെ ലളിതസുന്ദരമായി വിവരിച്ചു. ഭാവുകങ്ങള്‍)

    ReplyDelete
  45. പുരുഷന്റെ ആവശ്യമാണ്‌ അവനൊരു കുടുംബമുണ്ടവുക എന്നത് പക്ഷെ പലരും അത് പെണ്‍വീട്ടുകാരോട് ചെയ്യുന്ന എന്തോവലിയ കാര്യമായി അവതരിപ്പിക്കാറുണ്ട്, ഇതിലെ ഭര്ത്താവിനെപോലെ.

    സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില അബദ്ധധാരണകളുടെയും അല്‍പ്പത്തങ്ങളുടെയും നേര്‍ക്ക്‌ വിരല്‍ ചൂണ്ടുന്ന പ്രമേയം, നന്നായി തന്നെ പറഞ്ഞു.

    ReplyDelete
  46. സൗന്ദര്യം നല്ലതു തന്നെ. എങ്കിലും ഞാന്‍ ഒരിക്കലും ബാഹ്യ സൗന്ദര്യത്തില്‍ വിശ്വസിക്കുന്നില്ല. ബാഹ്യസൗന്ദര്യം മാത്രം നോക്കുന്നവര്‍ എത്ര വിഡ്ഡികളാണ്‌. സൗന്ദര്യത്തേക്കാള്‍ പ്രധാനമായ മറ്റെന്തല്ലാം ഉണ്ട് ഒരു ജീവിതത്തില്‍. യഥാര്‍ത്ഥ സൗന്ദര്യം ആത്മാവിന്‍റെ, ഹൃദയത്തിന്‍റെ സൗന്ദര്യമല്ലേ?

    ഈ കഥയിലെ കഥാപാത്രങ്ങള്‍ സാങ്കല്‍‌പ്പികമല്ല എന്നു തീര്‍ച്ച. നമുക്കു ചുറ്റും ഇതുപോലെ എത്ര കുൽസുമാരും റഷീദുമാരും ജീവിച്ചിരുപ്പുണ്ട്. ജീവിത യാഥാര്‍ത്ഥ്യവുമായി തൊട്ടു നില്‍ക്കുന്ന കഥ.

    ReplyDelete
  47. കഥ ഇഷ്ടായി അക്ബറിക്ക, എനിക്കും അറിയാം ഇങ്ങനൊരു വിവാഹം. ഒരു ബന്ധു തന്നെയാണ്, ഭാര്യയുടെ ജോലി കണ്ടാണ്‌ വിവാഹത്തിന് സമ്മതിച്ചതെന്ന് മറ്റുള്ളവരുടെ മുന്‍പില്‍ വച്ചുപോലും പറയാന്‍ മടിക്കാത്ത ഭര്‍ത്താവ്... അവരും ജീവിച്ചു തീര്‍ക്കുന്നു... ആ ദമ്പതികളുടെ സ്നേഹമില്ലായ്മയും പരസ്പരം ഉള്ള കുറ്റപ്പെടുത്തലുകളും അവരുടെ കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം നേരിട്ടു കണ്ട്, ഒത്തിരി വേദന തോന്നിയിട്ടുണ്ട്.... എന്തിനാണ് ഇങ്ങനെയുള്ള വിവാഹങ്ങള്‍ ! ഇനിയും വിവാഹം കഴിയാത്തവര്‍ എങ്കിലും ചിന്തിക്കട്ടെ....

    ReplyDelete
  48. ഈ കാലത്ത് അത്രക്ക് സ്വാതന്ത്ര്യമില്ലായ്മയൊന്നും ഉണ്ടെന്ന് തോന്നുന്നില്ല.
    പണ്ടു കാലത്ത് പൂർണ്ണമായും ശരിയായിരുന്നു. താലിച്ചരട് കഴുത്തിൽ കിടക്കുന്നതു കൊണ്ടു മാത്രം ജീവിച്ചു തീർക്കുന്നവരായിരുന്നു അധികവും.
    പെണ്ണു കെട്ടേണ്ടവനു ചങ്കൂറ്റമില്ലെങ്കിൽ ഇതൊക്കെ നടക്കും.

    ആശംസകൾ...

    ReplyDelete
  49. അതെല്ലാം മറന്നേക്കൂ..
    നിക്കാഹ് കയിഞ്ഞോരൊക്കെ
    ബല്യ എടങ്ങേറില്ലാതെ അഡ്ജെസ്റ്റ്ചെയ്ത് ജീവിക്കാന്‍ നോക്ക്..
    കല്യാണം കയ്യാത്തോരെങ്കിലും
    ഈ കതേല് പറേമ്പോലെ കാണിക്കാതെ.
    പരസ്പരം ചോയിച്ചും, പറഞ്ഞും അറിഞ്ഞ് ഒറപ്പിച്ചിട്ട് നിക്കാഹിനൊരുങ്ങ്..
    ബെറുതേ ജീവിതം കോഞ്ഞാട്ടയാക്കാതെ...!!

    കഥാകാരന് ആശംസകള്‍..!!

    ReplyDelete
  50. അരുതാതെന്റെ ആശ
    അതറിയുന്നതെന്‍ നിരാശ
    അരുണാഭുചൂടി അണയും
    അനുരാഗമേ വേണ്ട വേണ്ട

    ReplyDelete
  51. Musthu Kuttippuram

    Naushu

    Echmukutty

    ajith

    MT Manaf

    ishaqh ഇസ്‌ഹാക്

    മുല്ല

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം

    My......C..R..A..C..K..

    അനശ്വര

    Salam

    ഹാപ്പി ബാച്ചിലേഴ്സ്

    ഹാപ്പി ബാച്ചിലേഴ്സ്

    ഇസ്മായില്‍ കുറുമ്പടി (തണല്‍)

    തെച്ചിക്കോടന്‍

    moideen angadimugar

    Vayady

    Lipi Ranju

    വീ കെ

    പ്രഭന്‍ ക്യഷ്ണന്‍

    കെ.എം. റഷീദ്

    കഥ വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.

    ReplyDelete
  52. കഷ്ടം തന്നെ കുത്സുവിന്റെ കാര്യം.:(
    അവന് എവിടുന്നെങ്കിലും പണികിട്ടും ഉറപ്പാണ്..!

    ReplyDelete
  53. കഥയിൽ പ്രതിപാദിക്കപ്പെട്ട ജീവിതാ‍വസ്ഥകൾ നേരിൽ അറിവുള്ളതിനാൽ അസ്വാഭാവികത അനുഭവപ്പെട്ടതേയില്ല.അല്പം അത്യുക്തി തോന്നിയത്, വിട പറയുന്നേരം ഇത്ര ക്രൂരമായ വാക്കുകൾ ഉരിയാടാൻ മാത്രം മ്ര്‌ഗീയത കാണിക്കുമോ എന്നതിലാണ്.

    രചന നന്നായി.

    ReplyDelete
  54. നാടന്‍ ബര്‍ത്താനം നല്ല രസായി.

    ReplyDelete
  55. അക്ബര്‍ക്ക ,

    കഥ ഇഷ്ടായി.കഥയല്ലിതു ജീവിതമാണെന്ന് പറയാനാ ഞാന്‍ ഇഷ്ടപ്പെടുന്നത്..ഇതുപോലത്തെ ഹറാംപിറന്ന ഇബ്ലീസുങ്ങളെ ഞാന്‍ നാട്ടില്‍ കുറെ കണ്ടിട്ടുണ്ട്..തൊലിയുടെ നിറം നോക്കി പെണ്ണ് കെട്ടുന്ന ഇവനൊന്നും അറിയുന്നില്ല യഥാര്‍ത്ഥ സൗന്ദര്യം മനസ്സിന്റെ സൗന്ദര്യമാണെന്ന്..
    ഗള്‍ഫില്‍ കഫ്ടീരിയയില്‍ ജോലി ചെയ്യുന്നവനും മുനിസിപാലിറ്റി ക്ലീനര്‍ക്കും നാട്ടില്‍ കല്യാണം ആലോചിക്കുമ്പോള്‍ വെളുത്ത പെണ്ണെ പറ്റുള്ളൂ..അറബിച്ചികളുടെ തൊലി വെളുപ്പ്‌ കണ്ടു കണ്ണ് മഞ്ഞളിച്ചു യഥാര്‍ത്ഥ സൗന്ദര്യം അതാണെന്നുള്ള മിഥ്യ ധാരണയാണ് ഇവനൊക്കെ ഇങ്ങനെ ചിന്തിക്കാന്‍ കാരണം.

    ReplyDelete
  56. എവിടൊക്കെയോ ഉമ്മു കുത്സുമാരെയും റഷീദുമാരേയും കണ്ടിട്ടുണ്ട്..അതു കൊണ്ടാവുമീ കഥ മനസ്സിലൊരു നൊമ്പരമുണർത്തി...പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞിരുന്നെങ്കിൽ.....

    ReplyDelete
  57. പ്രിയപ്പെട്ട അക് ബര്‍,
    മയിലാഞ്ചിയുടെ ചുവപ്പ് നിറം മായുന്നതിനു മുന്‍പ് തന്നെ നിറമില്ലാത്ത കണ്ണുനീര്‍ തുടച്ചു മാറ്റേണ്ട ഉമ്മുകുല്സുവിന്റെ ദുരന്തം പുതുതല്ല.....
    എന്ത് കൊണ്ടു ഒരു മുസ്ലിം സ്ത്രീക്ക് മൂന്നു തവണ തലാക്ക് ചൊല്ലി കെട്ടിയോനെ ഒഴിവാക്കാന്‍ പറ്റുന്നില്ല?
    വളരെ നന്നായി തന്നെ,താങ്കള്‍ ഈ കഥ എഴുതി...ഞാന്‍ അമ്മക്ക് ഈ കഥ വായിച്ചു കൊടുത്തു!വായനാസ്ടുഖമുണ്ട്! പക്ഷെ കുല്‍സു ധീരമായ ഒരു തീരുമാനം എടുക്കണമായിരുന്നു!
    റഷീദ് ശക്തമായ ഒരു കഥാപാത്രം ആയില്ല,കേട്ടോ!
    ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  58. സൌദിക്കാരാ,ബ്ലൊഗറെ,അക്ബർ ജി.ബ്ലൊഗ് ലോകത്തു കണ്ടതിലും, വായിച്ചതിലും സന്തോഷം.പ്രണയം അതും നഷ്ടപ്പെടുന്ന പ്രണയം മനസ്സിന്റെ വിങ്ങലായി എന്നും അവശേഷിക്കും.

    ReplyDelete
  59. This comment has been removed by the author.

    ReplyDelete
  60. സ്ത്രീയാണ് ധനം എന്നു പറഞ്ഞിരുന്ന കാലം പോയി ..ഇപ്പോള്‍ സ്ത്രീ ധനം വാങ്ങാന്‍ ഉള്ള ഒരു ഏര്‍പ്പാട് മാത്രമായതു മാറിയിരിക്കുന്നു..മനസ്സിന്റെ ഐക്യമല്ലേ പ്രധാനം.നല്ല കഥ..പ്രണയം ഇഷ്ട്ടപ്പെടുന്നത് കൊണ്ടാവാം അല്ലെങ്കില്‍ ചെറുപ്പത്തിന്റെ തോന്നല്‍,മനസ്സൊന്നു വേദനിച്ചു..

    ReplyDelete
  61. "ഒരിടത്ത് കൂടിച്ചേരലിന്‍റെയും മറ്റൊരിടത്ത് വേര്‍പിരിയലിന്‍റെയും ആരവങ്ങള്‍". എപ്പോള്‍ വിമാനതാവളത്തില്‍ പോയാലും മനസ്സില്‍ ഓടി എത്താറുള്ള ചിന്ത. അത് ഈ കഥപശ്ചാത്തലത്തെ വളരെ സ്പര്‍ശിക്കുന്നു.....

    ReplyDelete
  62. ഇപ്പോള്‍ ആണ് വായിച്ചത് വളരെ നല്ല ഒരു കഥ..പല കുട്ടികളും ഇങ്ങനെ അനുഭവം ഉള്ളവര്‍ ആണ് അല്ലെ ...

    ReplyDelete
  63. ഇവിടെ മുമ്പ് തന്നെ വന്ന് അഭിപ്രായം എഴുതിയിട്ടുണ്ട്

    ReplyDelete
  64. മനസ്സില്‍ എരിയുന്ന തീക്കനല്‍ വാക്കുകളാകുമ്പോള്‍ ചിരിക്കാനാവില്ലല്ലോ..

    വളരെ സത്യം അക്ബര്‍​ ബാല്യകാല പ്രണയം ഒത്തിരി പേരുടെ നല്ല ഓര്മ്മകളില്‍ ഒന്നാണു. എനിക്ക്​ അങ്ങിനെ പ്രണയം​ ഒന്നുമുണ്ടായിട്ടില്ലെന്കില്‍ തന്നെയും കുറെ പ്രണയ കഥകള്‍ അറിയാന്‍ സാധിച്ചിട്ടുണ്ട്​. അതൊക്കെ ഒരു രസം തന്നെയ അക്ബര്‍. ഞാനും അങ്ങിനെ കുറച്ചു പുറകിലേയ്ക്കു പോയി. നന്നായിരിക്കുന്നു. ഈ കുല്സു ഇപ്പോള്‍ എവിടെയാണു? കഥാപാത്റങ്ങള്‍ സാങ്കല്പികമല്ലെങ്കില്‍ സ്വകാര്യമായിട്ടു പറഞു തന്നു കൂടെ? വെറുതെ അറിയുവാന്‍....:-) ഈ നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  65. ഭായി

    പള്ളിക്കരയില്‍

    Areekkodan | അരീക്കോടന്‍

    ഒരു ദുബായിക്കാരന്‍

    സീത*

    anupama

    Sapna Anu B.George

    Odiyan

    jawad pallithottungal

    ആചാര്യന്‍
    ajith

    അമ്പിളി.

    കഥ വായിച്ചു അഭിപ്രായം പറഞ്ഞ , പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete
  66. പൊട്ടിച്ചിരിക്കുന്ന ഒരു കിലുക്കാം പെട്ടിയായി ഉമ്മുകുത്സൂനെ കാണാനായിരുന്നു നിയ്ക്കിഷ്ടം..
    ന്താ ചെയ്യാ..സുൽത്താന്മാരുടെ കയ്യിൽ തൂലിക കിട്ടിയാൽ ഇങ്ങനെയിരിക്കും :)

    സ്വപ്നങ്ങൾക്ക്‌ നീർച്ചാൽ വരക്കുന്ന ഇത്തരം സംഭവങ്ങൾ തുരുമ്പെടുക്കാതെ ഇപ്പോഴും കടന്നു പോകുന്നൂ എന്നത്‌ എത്ര സങ്കടാല്ലേ..

    ആശംസകൾ ട്ടൊ..
    ഉമ്മുകുത്സൂനെ പരിചയപ്പെടുത്തിയതിൽ സന്തോഷം ട്ടൊ..!

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..