Sunday, September 14, 2014

മരുഭൂമിയിൽ ഒരു രാത്രി.

മനാഫ് മാഷിന്റെ കുക്കിംഗ് ലാബിൽ വള്ളിക്കുന്നിന്റെയും വട്ടപ്പൊയിലിന്റെയും പരീക്ഷണങ്ങൾ 
ഈ വാരാന്ത്യം നമ്മൾ  യാൻബുവിൽ ഒത്തു ചേരുന്നു. ഇൻ ബോക്സിൽ വട്ടപ്പൊയിലിന്റെ സന്ദേശം. ഞാനാദ്യം ഒന്ന് ശങ്കിച്ചു. വെള്ളിയാഴ്ച മദീനയിൽ പോകാൻ പ്ലാനിട്ടിരുന്നതായിരുന്നു. വൈകാതെ ബഷീർ വള്ളിക്കുന്നും ഓണ്‍ ലൈനിൽ പച്ചസിഗ്നൽ കാണിച്ചു. ഉടനെ മനാഫ് മാഷിന്റെ ഫോണ്‍. അപ്പൊ എല്ലാം പറഞ്ഞ പോലെ. നീ ഓഫീസിൽ നിന്നും നേരെ എന്റെ ഫ്ലാറ്റിലേക്ക് വാ.

Monday, March 17, 2014

വാരാന്ത്യപ്പക്ഷി

വാരാന്ത്യങ്ങളിൽ 
എനിക്കൊരു പക്ഷിയാവണം 
ദീർഘദൂരം പറക്കുന്ന
ഒരു പക്ഷി..

കടൽ കടന്നു 
തോടും പുഴയും 
വയലേലകളും 
പച്ചക്കുന്നുകളും 
ഗ്രാമങ്ങളും താണ്ടി 
വീട്ടു മുറ്റത്തെ
തൈമാവിൻ കൊമ്പിലെ
താഴ്‌ന്ന ചില്ലയിൽ
പറന്നിറങ്ങണം 

Saturday, January 25, 2014

വഹബ ക്രെയിറ്റർ- മരുഭൂമിയിലെ വിസ്‌മയം


മാസങ്ങൾക്ക് മുമ്പ് മദായിൻ സ്വാലിഹിലേക്ക് നടത്തിയ യാത്രക്ക് ശേഷം മറ്റൊരു യാത്ര പോകുന്നത്  വഹബ ക്രെയിറ്റർ എന്ന അത്ഭുതം നേരിട്ട് കാണാനായിരുന്നു.  മരുഭൂമിയിൽ രൂപപ്പെട്ട രാജ്യമാണ് സൗദി അറേബ്യ. വലിച്ചു കെട്ടിയ നൂല് പോലെ തരിശുഭൂമി കീറി മുറിച്ചു കടന്നു പോകുന്ന  റോഡുകളാണ് നഗരങ്ങളെ ബന്ധിപ്പിക്കുന്നത്. അതിനാൽ ഈ രാജ്യത്ത് അധിവസിക്കുന്നവർക്കു  മരുഭൂമിയിലൂടെയുള്ള സഞ്ചാരം പരിചിതമാവാം.  എന്നാൽ മരുഭൂമിയിലേക്കുള്ള സഞ്ചാരം അധികമാരും നടത്താറില്ല. അത് അൽപം സാഹസികമാണ്‌ എന്നത് തന്നെ കാരണം. 

Wednesday, January 8, 2014

ബദു ഗ്രാമത്തിലേക്ക് ഒരു യാത്ര

ശക്തമായ കാറ്റ് പലപ്പോഴും ഞങ്ങളുടെ വാഹനത്തെ ആട്ടി  ഉലച്ചു കൊണ്ടിരുന്നു. എതിർ ദിശയിൽ ട്രെയിലറുകൾ കടന്നു പോകുമ്പോൾ  ഭീതിപ്പെടുത്തുന്ന കുലുക്കം അനുഭവപ്പെടുന്നു. വാഹനത്തിലെ ശീതീകരണ  സംവിധാനത്തെ നിഷ്പ്രഭമാക്കി പുറത്തെ ചൂട് ഉള്ളിലേക്ക്  തുളച്ചു കയറുന്നുണ്ട്.  

പൊടിക്കാറ്റിന്റെ മുന്നറിയിപ്പ് ബോർഡ്‌ പലയിടത്തും കണ്ടു. റോഡ്‌  ചുട്ടു പഴുക്കുകയായിരുന്നു. മരുഭൂമിയിലെ ഓരോ മണൽത്തരിയും തീപ്പൊരി പോലെ തിളങ്ങുന്നു. ഓടിക്കൊണ്ടിരിക്കുമ്പോൾ മുന്നിൽ കുറച്ചകലെയായി പുഴ കുത്തിയൊഴുകുന്ന പോലെ ഒരു ജലാശയം. അത്  അടുക്കും തോറും  പിടി തരാതെ  അകന്നകന്നു പോകുന്നു.  യാത്രികനെ മോഹിപ്പിച്ചു മുന്നോട്ടു നയിക്കുന്ന ഈ മരീചിക മരുഭൂമിയുടെ കൂടപ്പിറപ്പാണ്. പ്രവാസിയുടെ സ്വപ്‌നങ്ങൾ പോലെ..

Tuesday, January 7, 2014

മഴവില്ലിൻ മറയത്തു

മഴവില്ലിൻ മറയത്തു - അണിയറ പ്രവർത്തകർക്ക് ആശംസകളോടെ..
------------------------------------------

നവ സാങ്കേതിക വിദ്യയുടെ വർത്തമാന കാലം തുറന്നിട്ട അറിവിന്റെ ചക്രവാളം എഴുത്തും വായനയും ചർച്ചകളുമായി ഇന്ന് ശബ്ദമുഖരിതമാണ്. ഭാഷാ സ്നേഹികളായ ഒട്ടേറെ ധിഷണാശാലികളുടെ സജീവ പങ്കാളിത്തം കൊണ്ട് ധന്യമാണ് ഇന്ന് സൈബർ ലോകം.
അക്ഷര സ്നേഹികളായ ഒരു ചെറു സംഘത്തിന്റെ നിസ്വാർഥമായ സമർപ്പണ ബോധത്തിൽ നിന്നാണ് മലയാളത്തിന്റെ മഴവില്ല് സൈബർ ലോകത്ത് വിരിഞ്ഞത്.

Wednesday, December 18, 2013

മാമന്റെ ഹജ്ജും ഒഴിഞ്ഞ കജ്ജും

വീട് പണി കഴിഞ്ഞു  ആവശ്യത്തിനു കടവും മേമ്പൊടിക്ക് പ്രാരാബ്ദവുമൊക്കെയായി സമാധാനമായി പ്രവാസ ജീവിതം തുടരുമ്പോഴാണ് നാട്ടില്‍ നിന്നും ഉമ്മയുടെ വിളി.

മോനെ മാമൻ ഹജ്ജിനു വരുന്നുണ്ട്. നീ എല്ലാ സഹായവും ചെയ്തു കൊടുക്കണം. നിനക്ക് ആകെ ഒരു അമ്മാവനല്ലേ ഉള്ളൂ

Sunday, December 15, 2013

പുഴയോട് നിലാവ് പറഞ്ഞത് - (കഥ )

പാമ്പ് ,തേള്, പല്ലി, പഴുതാര, പൂച്ച, നായ, കോഴി, എലി, മണ്ണിര,  തുടങ്ങിയ എല്ലാ  ജീവികളും ഭൂമിയുടെ അവകാശികള്‍ ആണെന്ന് ബഷീര്‍ എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്.  ഒന്നിനെയും ഉപദ്രവിക്കുന്നത് എനിക്ക് സഹിക്കില്ല. എന്നാല്‍ മൂസ അങ്ങിനെ ആയിരുന്നില്ല.  കണ്ണില്‍ കണ്ടതിനെയെല്ലാം  ഉപദ്രവിക്കും. എനിക്ക് അവന്‍റെ ഈ ആക്രമണ സ്വഭാവം ഒട്ടും ഇഷ്ടമല്ല.  അങ്ങിനെയാണ് ഞാനും മൂസയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത്. 

Tuesday, December 10, 2013

സൈനബ


ഞാൻ നാലാം ക്ലാസിലെത്തുമ്പോൾ ക്ലാസിലെ ഏറ്റവും മുതിർന്ന കുട്ടിയായിരുന്നു സൈനബ. എനിക്കും രണ്ടു കൊല്ലം മുമ്പേ നാലാം ക്ലാസിലെത്തിയവൾ. അവളെ വീണ്ടും തോല്പിച്ചതിനു അവളുടെ ഉമ്മ ഹെഡ് മാഷോട്‌ കുറേ വഴക്കിട്ടു. ഇനി മകളെ സ്കൂളിലേക്ക് അയക്കില്ലെന്ന് കട്ടായം പറഞ്ഞു അവർ പോയത് ഞാനോർക്കുന്നു. 

സൈന പിന്നെയും സ്കൂളിൽ വന്നു. പലപ്പോഴും അവൾ എത്തുമ്പോൾ പിള്ളമാഷിന്റെ മലയാളം ക്ലാസ് പകുതിയായിട്ടുണ്ടാകും. എത്ര വൈകി വന്നാലും "സൈനത്താത്ത വന്നല്ലോ..കേറി കുത്തിരിക്കീ, സൈനമ്മായി ഇന്ന് നേരത്തെ പോന്നല്ലോ" എന്നോ മറ്റോ പറയുകയല്ലാതെ പിള്ള മാഷ്‌ അവളെ വഴക്ക് പറയാറുണ്ടായിരുന്നില്ല.

Wednesday, November 27, 2013

വരവേല്‍പ്

മഞ്ഞു പെയ്തിറങ്ങിയ വൃശ്ചികപ്പുലരി.  മുറ്റത്തു പരന്ന ഇളം വെയിലിനു കനം വെച്ചു തുടങ്ങിയിരിക്കുന്നു. മകളുടെ കുസൃതികള്‍ കണ്ടു പൂമുഖത്തിരിക്കുമ്പോഴാണ് മൊബൈല്‍ ബെല്ലടിച്ചത്. ഹസ്സനിക്ക. ആ ശബ്ദത്തെ ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. എത്ര വര്‍ഷമായി കണ്ടിട്ട്.  ഇന്നു എന്നെ കാണാന്‍ വരുന്നത്രേ. എനിക്ക് സന്തോഷം അടക്കാനായില്ല

Tuesday, November 26, 2013

ദയവായി നമ്പർ പരിശോധിക്കൂ

വീട്ടിലെ ടെലിഫോണ്‍ കേടായിട്ടു മാസങ്ങളായി. ടെലിഫോണ്‍ ഓഫീസിലേക്ക് വിളിച്ചു..അപ്പോഴാണറിയുന്നത് അവരുടെ ഫോണ്‍ കേടായിട്ടും കാലം കുറെ ആയെന്നു..

ഞാൻ ലൈൻമാനെ തപ്പി ഇറങ്ങി..വല്ലതും അവനു കൊടുത്താൽ കാര്യം നടക്കും എന്ന് പറഞ്ഞു തന്നത് അയൽവാസി.

ലൈൻമാനെ കണ്ടോ..ഞാൻ വഴി പോക്കനോട് ചോദിച്ചു..

അപ്പുറത്തെ വളവിൽ ലൈനിൽ തൂങ്ങി കിടക്കുന്നുണ്ട്..അയാൾ പറഞ്ഞു...ഹോ എന്തൊരു ഹ്യൂമർ  സെൻസാ ഈ നാട്ടുകാർക്ക്. 


Monday, November 11, 2013

സ്ഥലം വിൽപനക്ക്

ഇങ്ങളെന്താ ഇങ്ങിനെ അനങ്ങാതിരിക്കുന്നതു ?.  ഉമ്മറക്കോലായിൽ വന്നു ഭാര്യയുടെ ചോദ്യമാണ്. 

പൊതുവെ ഞാൻ അനങ്ങാതിരിക്കുന്നതു അവൾക്കിഷ്ടമല്ല. പക്ഷെ ഇപ്പോൾ ഞാനിങ്ങിനെ അന്തം വിട്ടിരിക്കുന്നതിന്റെ കാരണം അവൾക്കറിയാം. അതാണ്‌ ഈ ആശങ്ക..

Saturday, October 6, 2012

മിസ്‌കാള്‍ ഫ്രം മിസ്സിസ്

അലാറം അഞ്ചു തവണ അടിച്ചിട്ടും എഴുന്നേല്‍ക്കാന്‍ തോന്നാത്ത അയാള്‍ രാജാവിന്റെ പടമുള്ള, ഒന്നിന് പതിനാലു കിട്ടുന്ന റിയാല്‍ മനസ്സില്‍ ഓര്‍ത്തപ്പോള്‍ ചാടി എഴുന്നേറ്റു. ഈ റിയാല്‍ ഇല്ലായിരുന്നുവെങ്കില്‍ കുട്ടികളെ പോലെ ഉണരും വരെ അങ്ങിനെ ഉറങ്ങിയേനെ. തട്ടിപ്പിടഞ്ഞു എഴുന്നേറ്റപ്പോഴേക്കും പല്ലി ചിലക്കുന്ന പോലെ മൊബൈല്‍ രണ്ടു തവണ ശബ്ദമുണ്ടാക്കി. "ഇതു മറ്റവനാ. മിസ്‌‌ കാള്‍..."","   മിസ്‌കോള്‍ കണ്ടു പിടിച്ച  മൊബൈല്‍ കമ്പനിയേ മനസ്സില്‍ പ്രാകി ബാത്റൂമിലേക്ക്‌ ഓടി.

Sunday, August 19, 2012

വാതമുള്ള കുറുന്തോട്ടി.

വാതിലില്‍ ആരോ മുട്ടുന്നത് കേട്ടാണ് ഉണര്‍ന്നത്. അലാറം പല തവണ അടിച്ചത് അറിഞ്ഞില്ല. മൂക്കടപ്പും ജല ദോഷവും കാരണം ഉറങ്ങാല്‍ ഏറെ വൈകി. ഉണരാനും.

കരണ്ട് ഇല്ലാതിരുന്നത് കൊണ്ട് ഇന്നലെ  ഏ.സി യും പ്രവര്‍ത്തിച്ചില്ല. കരണ്ട് ഉണ്ടാവുകയില്ലെങ്കില്‍ ഇവര്‍ക്ക് ഒരു മുന്നറിയിപ്പ് തന്നാല്‍ എന്താ?. അല്ലെങ്കിലും ഒരു കാറ്റടിച്ചാല്‍ മതിയല്ലോ കരണ്ട് പോവാന്‍. ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ല.  ഇനി ഒരു ജനറേറ്റര്‍ വാങ്ങാന്‍ പറയണം.

വീണ്ടും ചില പ്രവാസ ചിന്തകള്‍

പെട്രോഡോളറിന്റെ സുഭിക്ഷതയിലേക്ക് ഒരു പിടി പ്രശ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായി സ്വപ്നങ്ങളുടെ ചിറകിലേറി കടല്‍ കടന്നു വന്നവരാണ് ഓരോ പ്രവാസിയും.  അഗ്നി പരീക്ഷകളുടെ ഈ കര്‍മ്മകാണ്ഡത്തില്‍ ജീവിതത്തിനു ഊടും പാവും നെയ്യാന്‍ കടല്‍ കടക്കുമ്പോള്‍ പലര്‍ക്കും അത് നാട്ടില്‍ നിന്നുള്ള രക്ഷപ്പെടലായി തോന്നാം.

രക്ഷപ്പെടുകയായിരുന്നില്ല പകരം കുരുക്കില്‍ അകപ്പെടുകയായിരുന്നു എന്ന് തിരിച്ചറിവു വരുമ്പഴേക്കും ആയുസ്സിന്റെ നല്ലൊരു ഭാഗം തീര്‍ന്നിരിക്കും. എലിയെ പേടിച്ചു ഊര് വിട്ടവന്‍ പുലിയോട് മല്ലിടുന്ന പോലെയാണു പ്രവാസിയുടെ അവസ്ഥ. ജന്മനാട്ടില്‍ പ്രകൃതി കൈകുമ്പിളില്‍ വെച്ച് നീട്ടിയ സൌഭാഗ്യങ്ങള്‍ ഉപേക്ഷിച്ചു കടല്‍ കടന്നവര്‍ വ്യത്യസ്ത ഭൂപ്രകൃതിയിലും കാലാവസ്ഥയിലും പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതാന്‍ നിര്‍ബന്ധിതരാകുന്നു.

Monday, July 16, 2012

റംസാന്‍ നിലാവ്.


ആകാശക്കടലിന്‍റെ അനന്തനീലിമയില്‍ റംസാന്‍പിറയുടെ അമ്പിളിവെട്ടം. പാരില്‍ ശാന്തി സമാധാനത്തിന്റെ നറും നിലാവ് പരക്കുകയാണ്. ഭൂമിയില്‍ ഭക്തിയുടെ പ്രഭാപൂരിതമായ രാവുകള്‍ വരവായി.

ഭൂമിയിലെ പരകോടി ജനതക്ക് പാപപങ്കിലമായ ജീവിതത്തിലെ അഴുക്കുകള്‍ കഴുകി ആത്മവിശുദ്ധിയുടെ ധന്യതയിലേക്ക് തിരിച്ചു വരാന്‍ അല്ലാഹു തുറന്നിട്ട അനുഗ്രഹത്തിന്റെ മുപ്പതു ദിനരാത്രങ്ങള്‍ സമാഗതമായിരിക്കുന്നു. അണ്ഡകടാഹത്തില്‍ അത്ഭുതങ്ങളുടെ പ്രപഞ്ച നിഗൂഢതകള്‍ ഒളിപ്പിച്ചു അതിന്‍റെ സൂക്ഷ്മ ചലനങ്ങളെ നിയന്ത്രിക്കുന്ന ജഗന്നിയന്താവായ നാഥാ നിനക്കാണ് സര്‍വ്വ സ്തുതിയും.

Thursday, July 12, 2012

അബ്ദുറബ്ബും അത്ഭുത വിളക്കും



വിളക്കില്‍ നിന്നും തുടങ്ങാം.  വെളിച്ചമേ നയിച്ചാലും എന്നാണു പറയാറ്. എന്നു വെച്ചു "വെളിച്ചം ദുഖമാണുണ്ണീ..തമസ്സല്ലോ സുഖപ്രദം" എന്നു പറഞ്ഞ കവിയാണ്‌ ആദ്യത്തെ വര്‍ഗീയ വാദി എന്നു പറയാനാവുമോ. മുസ്ലിം ലീഗ് മന്ത്രിമാര്‍ക്ക് എപ്പോഴും കീറാമുട്ടിയാണ് ഈ നിലവിളക്ക്. സ്റ്റേജില്‍ നിലവിളക്ക് കണ്ടാല്‍ അവര്‍ മുഖം തിരിക്കും. എന്താ കാരണം. അതു ഒരു അശുഭ  ലക്ഷണം ആയതു കൊണ്ടാണോ?.

Sunday, June 17, 2012

അപ്പനോ മകനോ ബുദ്ധി

ചുമരുകൾ കുത്തിവരച്ചു വൃത്തികേടാക്കാന്‍ തുടങ്ങിയപ്പോഴാണ് അവനു സ്കൂളില്‍ പോകാനുള്ള പ്രായപൂര്‍ത്തിയായി എന്നു സഹധര്‍മ്മിണിക്ക് തോന്നിയത്. അടുത്ത കൊല്ലം ചേര്‍ത്താം എന്നു ഞാന്‍ പറഞ്ഞെങ്കിലും അവനിലെ സര്‍ഗ്ഗവാസന വീണ്ടും വീണ്ടും ചുമരുകളില്‍ മോഡേണ്‍ ആര്‍ട്ടായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ സ്കൂളില്‍ വിട്ടേക്കാം എന്ന തീരുമാനത്തില്‍ ഞാനും എത്തി.

Saturday, June 16, 2012

കേരളം പോയ വാരങ്ങളില്‍ - അവലോകനം - 3

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പും കഴിഞ്ഞു . മാര്‍ക്സിസ്റ്റ്കാരന്‍ ശെല്‍വരാജ്  കോണ്ഗ്രസ് കാരനായി ജയിച്ചു കയറി. ശെല്‍വ രാജിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ നെയ്യാറ്റിന്‍കര "കൈ" വിട്ടെന്ന് ഞാന്‍ കരുതിയതാ. കാരണം മൂപ്പരുടെ ട്രാക്ക് റെക്കോര്‍ഡ്‌ അതായിരുന്നല്ലോ. യു ഡി എഫില്‍ പോകുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുകയാണെന്ന് വരെ പറഞ്ഞു കളഞ്ഞ ആശാന്‍, കോണ്ഗ്രസ്സുകാര്‍ MLA യുടെ എല്ലിന്‍ കഷ്ണം എടുത്തു കാണിച്ചപ്പോള്‍ തൂങ്ങാന്‍ പോയ കയറു വലിച്ചെറിഞ്ഞു.  ഇതു പഴയ കഥ. ശെല്‍വരാജ് ജയിച്ചിരിക്കുന്നു. ജയിച്ചവന്‍ ആരായാലും അംഗീകരിച്ചേ പറ്റൂ...പിറവത്ത് തോറ്റപ്പോഴേ തോല്‍വി ഒരു ശീലമാക്കാന്‍  മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പഠിച്ചു കഴിഞ്ഞു എന്നു വേണം കരുതാന്‍.

Sunday, April 1, 2012

അഞ്ചാം മന്ത്രിപ്പണി വാങ്ങണ്ടേ - കേരളം പോയ വാരം.

അഞ്ചാം മന്ത്രിപ്പണി വാങ്ങണ്ടേ...
ഭരണത്തില്‍ തല കുത്തി മറിയണ്ടേ....

ലീഗിന്റെ അഞ്ചാം മന്ത്രി പ്രശ്നം ആണു ഇപ്പോള്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്നു തോന്നുന്നു. ഈ അഞ്ചാം പനി  ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചു കുലുക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.

Wednesday, February 15, 2012

ആ വാര്‍ഡും പേവാര്‍ഡും പിന്നെ ഞാനും

മാന്യ സഹോദരന്മാരെ. ഞാന്‍ ഒരു പരമ്പരാഗത ബ്ലോഗു കര്‍ഷകനാണ് . എന്‍റെ അനുഭവം കേള്‍ക്കൂ. ബൂലോകം ഓണ്‍ ലൈനില്‍ ഈയിടെ ഏറ്റവും നല്ല ബ്ലോഗ്‌ കര്‍ഷകര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നു എന്നു കേട്ടു. അങ്ങിനെ ഈ പാവം ഞാനും ബൂലോകത്തേക്ക് ഒന്ന് വിളിച്ചു.